Ind disable

2009, മാർച്ച് 4, ബുധനാഴ്‌ച

മുദ്ര

എന്നിട്ടും... എന്തേ അമ്മേ നീ മൗനം പാലിച്ചു ..?
എന്റെ രൗദ്രത്തില്‍നിന്ന് പഠിക്കാത്ത നിന്റെ മക്കള്‍ ..
ആദ്യം നിന്നെ ഭോഗിച്ചു .. പിന്നെ നിന്നെ മര്‍ദ്ദിച്ചു ..
എന്നിട്ടും... എന്തേ അമ്മേ നീ മൗനം പാലിച്ചു ..?

നീ പാലൂട്ടി ഉറക്കിയ പിഞ്ചു കുഞ്ഞിനെ
അവര്‍ നെഞ്ചു പിളര്‍ന്നു ചോര കുടിച്ചു ..
നിന്നില്‍ ചാലിടട്ടൊഴുകിയ കണ്ണുനീര്‍ തുള്ളികള്‍ നുണഞ്ഞു.
അതില്‍ അലിഞ്ഞ ഹിമപാതങ്ങളില്‍ ഈ ഞാനും നീന്തിയലഞ്ഞു !

നീ പെറ്റ മക്കള്‍, ഒരു കുലമെങ്കിലും ..
പല ജാതി ,പല മുഖം ,
പരസ്പരം പോരാടുമ്പോഴും ..
നിന്റെ ആര്‍ത്ത നാദവും ശാന്തിമന്ത്രവും കേട്ടു.‌

നിന്റെ സീമകള്‍ക്ക് മേലെ ..
നൂല് വിട്ട പട്ടം കണക്കെ വട്ടമിട്ടു പറക്കവെ .
നിന്റെ പ്രതീക്ഷകള്‍ ചിറകു മുള‍ക്കുന്നതും .
കണ്ണീര്‍ വറ്റിയ കണ്ണുകളിലെ തിരിനാളവും ഞാന്‍ തൊട്ടറിഞ്ഞു .

നീ എന്ന പറവ‍യ്ക്ക് താഴെ ..
ഇന്നിന്റെ മക്കള്‍ നാളെയുടെ പ്രഭാതങ്ങളായ്‍
ആകാശം മുട്ടെ വളരവെ
നിന്റെ മടിശ്ശീലയില്‍ കോരിയിട്ട തീയില്‍ ഞാനും ദഹിച്ചു.

നിറ്റെ ശരീരം പങ്കിട്ടെടുത്തപ്പോഴും
ഇടറാതെ പതറാതെ നിന്റെ പിഞ്ചു മക്കള്‍ക്ക് കൂട്ടിരിപ്പൂ...
ഒരു മാത്ര... നിന്നില്‍ ചുരത്തിയ മുലപ്പാല്‍ ഞാനും രുചിച്ചു .

കിടന്നും നടന്നും പേറ്റുനോവേടുത്തും
തേനും വയംബും നാക്കില്‍ പുരട്ടി കൊടുത്തും
നീ വിരിയിച്ച നിന്റെ മക്കള്‍ ...
വിരല്‍ത്തുമ്പ് പിടിച്ചു കൂടെനടത്തിയും കൂടെക്കളിച്ചും
നീ താലോലിച്ച മക്കള്‍...
നിന്റെ ചിറകരിയുന്നതും ഞാന്‍ തന്നെ കണ്ടു.

നീ ഊട്ടിപ്പെരുപ്പിച്ച കൈകള്‍
ഒരു നീരാളി കണക്കെ നിന്നെ ചുറ്റിവിഴുങ്ങുമ്പോഴും
നിന്നില്‍ ഉറവെടുത്ത സഹനതക്ക്
ഞാനും പിന്നെ നക്ഷത്രങ്ങളും സാക്ഷിയായി.

നിന്റെ അന്ത്യത്തില്‍
പകര്‍ന്നുതന്ന തെളിനീരില്‍ അവര്‍ പാപക്കറ ചേര്‍ത്തു.
നിന്റെ സീമന്ത രേഖയില്‍ കാറിത്തുപ്പി,
അവസാനം നിന്റെ മക്കള്‍ നിനക്കെഴുതിയ മരണക്കുറിപ്പ്
ഒരു വിലാപകാവ്യം കണക്കെ അവര്‍ ഏറ്റു പാടി .

നിന്റെ ചേതനയറ്റ മാതൃത്വത്തിനു കൂട്ടിരിപ്പ്,
ഒരു വേള നിന്റെ ശേഷക്രിയക്ക് ബാക്കിയായ പിഞ്ചു ബാല്യങ്ങള്‍ ,
ഒന്നു മറ്റൊന്നിന്റെ വാളാക്കുമെനുയരിയാത്ത ബാല്യങ്ങള്‍ .
നിന്റെ നിശ്വാസം നിന്നില്‍ നിന്നകന്നാലും ബാക്കിയാവുന്നതോ!
നീ ദാനം നല്‍കുന്ന ജീവന്റെ തെളിവായ പൊക്കിള്‍ക്കൊടി മാത്രം