Ind disable

2012, ഡിസംബർ 12, ബുധനാഴ്‌ച

12-12-12

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള 
നിന്റെ പുസ്തകതാളുകള്‍
ഇന്ന്  വീണ്ടും തുറന്നു നോക്കുന്നത് 

എപ്പോഴോ 
ആകാശം കാണിക്കാതെ 
നീ  സൂക്ഷിച്ച 
മയില്‍പീലി പ്രസവിച്ചോയെന്നു 
നോക്കാനല്ല  !

നിന്റെ ഹൃദയം കൊണ്ട് എഴുതിയ കുറിപ്പുകള്‍ 
വായിച്ചു  ഓമനിച്ചു  ഉറങ്ങാതെയിരുന്നു 
നമ്മള്‍ കണ്ട സ്വപ്ന നക്ഷത്രങ്ങള്‍ക്ക് 
ചിറക് വന്നോയെന്നും നോക്കാനുമല്ല  !

ഒന്നിനുമല്ല 
ആ പഴയ നല്ല ഓര്‍മളുടെ വീമ്പ് പറയാന്‍ മാത്രമാണ് !!

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ജീവചരിത്രം !!!



ഒരു  വ്യാഴവട്ടക്കാലം
ഉന്മാദമായിരുന്നുവെന്നോ
ഉദാത്തമായിരുന്നുവെന്നോ 
തിരിച്ചറിയാതെ,
വാക്കുകളില്ലാത്ത വാചാലതകൊണ്ട് 
കാലത്തിന്റെ കാന്‍വാസില്‍ കോറിയിട്ടത്.

ഒരു ചെറിയ ചാറ്റല്‍ മഴയില്‍പ്പോലും
നനഞ്ഞു കുതിര്‍ന്നു
തീര്‍ന്നു പോയേക്കാവുന്ന
എന്റെ ഉല്പത്തി അടയാളപ്പെടുത്തിയ
ജീവന്റെ പുസ്തകം .
ആ പുസ്തകത്തിലെ 
എന്നെക്കുറിച്ച്
ഒന്നരപുറത്തില്‍
കവിയാത്ത താളില്‍
ബാലിശമായ ചാപല്യത്തിന്റെയും
ആത്മ സംഘര്‍ഷത്തിന്റെയും 
ബോധാബോധത്തിന്റെയും
ആരോഹണാവരോഹണങ്ങള്‍
    ക്രമതെറ്റിയ ഒരു ഉപന്യാസം 
വിഫല ശ്രമത്താല്‍ വിവര്‍ത്തനം
ചെയ്യപ്പെട്ടത്.

എന്നിരുന്നാലും
ഒറ്റ നിശ്വാസത്തിന്റെ
ഗതിവേഗതയില്‍
വായിച്ചെടുക്കാവുന്നത്രമാത്രം
ശൂന്യവും ക്ഷണികവുമായിരുന്നുവോ 
ഈ ഞാനും എന്റെ ഈ ജീവചരിത്രവും ..?

2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം
പിന്നെയും ചാടിയാല്‍ ചട്ടിയോളം '
പാടിപാടി പഴകി
പതം വന്നു പോയൊരുപാട്ട്
വീണ്ടും പാടുന്നത്
പാണനായത് കൊണ്ടല്ല.

വരേണ്യവര്‍ഗ്ഗ ഭാഷയിലൂടെ
സംസാരിക്കുമ്പോള്‍
തികച്ചും ഒരു അപരിഷ്‌കൃതന്‍
തെളിച്ചു പറഞ്ഞാല്‍ ..
ഓരോ ചെമ്മീനും
'ദളിതന്‍'

രണ്ടാമതും ചാടി നോക്കുന്ന 
ഒരു ചെമ്മീനും
ചട്ടിക്ക് പുറത്തേക്ക് ചാടിയതായി
ഒരു ചരിത്രവും  വെളിപ്പെടുത്താത്തത് കൊണ്ടാണ്
ഓരോ പരാജയവും 
ഒരു  ദളിതനും അറിയാതെ പോയത്
അല്ലെങ്കില്‍
അവനെയാരും അറിയിക്കാതെ പോയത് .

ജലാശയത്തിലെ
സ്വാത്രന്ത്ര്യത്തെ പോലെ 
ആകാശ നൗകയിലെ  മേഘശകലങ്ങളിലും
മുങ്ങാംകുഴിയിടാമെന്ന ധാരണയിലാണ്
മുട്ടോളം ചാടിയ ചെമ്മീനുകള്‍
ഒരിക്കല്‍ കൂടി മുകളിലേക്ക് കുതിക്കുന്നത് .

വെറുതെ ചാടുന്നതല്ല
വഴുതി പോകുന്ന ജീവന്റെ ചിറകുകളെ
ആകാശ കൊമ്പില്‍ കുരുക്കിടാമെന്ന്
മോഹിച്ചുപോകുന്നത് കൊണ്ടാണ്.

എപ്പോഴെങ്കിലും
ഏതെങ്കിലുമൊരു ചെമ്മീന്‍
ഒരൊറ്റചാട്ടം പിഴക്കാതെ ചാടിയാല്‍
പിന്നെ,
എല്ലാ ചരിത്രവും
അവര്‍ക്ക്  വേണ്ടി
വഴിമാറും.!

2012, ജൂലൈ 17, ചൊവ്വാഴ്ച

നീ വരുമ്പോള്‍ ...




ഒറ്റമരമായിപോകുന്നവര്‍ 
ഇറങ്ങി നടക്കും  താഴ്വാരത്തേക്ക്.
കൂര്‍ത്ത ഓര്‍മ്മകള്‍ കൊണ്ട് 
ഒറ്റനിലമണല്‍മാളിക പണിയും !!

നെഞ്ചോട് ചേര്‍ത്തു വെയ്ക്കണം 
ഹൃദയം കൊത്തിനുറുക്കുമ്പോള്‍
പിടഞ്ഞുവീഴുന്ന സ്വപ്നശകലങ്ങളിലെ 
ഒരു പൊട്ടു നിലാവിനെ!

ചീന്തിയെടുത്ത് മടിയില്‍ വെയ്ക്കണം 
സൂര്യാസ്തമയത്തിനു മുൻപ്
അരുണകിരണങ്ങളില്‍ നിന്ന് 
ഒരു തുണ്ട് വെയിലിനെ !!

കൈകുമ്പിളില്‍ കോരിയെടുക്കണം 
മഴ തോര്‍ന്നുണങ്ങും മുന്‍പ്പ് 
കണ്ണിന്റെ ആഴങ്ങളില്‍ 
അവസാനമവശേഷിക്കുന്ന 
കലര്‍പ്പില്ലാത്ത ഉപ്പുനീരിനെ..

മനമുരുകി ഒലിച്ചകലും മുന്‍പ്പ് 
വീണുയുടയാത്ത ഒരു മഞ്ഞുതുള്ളിയെ ..

ഒന്നിനെങ്കിലും മുറുകെ പിടിച്ചു 
പടിവാതിക്കല്‍ തന്നെയിരിക്കണം 

എന്നെങ്കിലും ഇളംകാറ്റിനോടൊപ്പം
അലസമായി നീ വരുമ്പോള്‍ 
ഞാനൊറ്റയ്ക്കായിരുന്നുവെന്നു  
നിനക്കൊരിക്കലും തോന്നരുത് !!




നീ വരുമ്പോള്‍ കവിതസ്നേഹ ചൊല്ലിനോക്കാനുള്ള ഒരുശ്രമം


NB:ഇതിലെ ചിത്രത്തിനും   കടപാട് സ്നേഹയോടാണ് 


2012, ജൂൺ 26, ചൊവ്വാഴ്ച

ഇടവപ്പാതി.


വെറിപിടിച്ചിരുണ്ടുപോയ 
വാക്കുകളാല്‍തീര്‍ക്കുന്ന
വിരഹജീവിതത്തിന്റെ 
നിറം മങ്ങലുകള്‍ 
വേനലിന്റെ ഉഷ്ണകാറ്റേറ്റു 
ഊഷരഗ്രഹം പോലെ  നമുക്കുള്ളില്‍  
വരണ്ടുണങ്ങിയപ്പോള്‍
ഇടവേളകള്‍ക്കറുതിയായി
വീണ്ടുമൊരുസായൂജ്യസമാഗമത്തിന്റെ 
ഇടവപ്പാതി.

തോരാരാത്രിമഴയുടെ  
നനുത്ത സംഗീതം 
നിന്റെ ഹൃദയവാടിയില്‍ 
പെയ്തുപെയ്തു  നനയുമ്പോള്‍- 
എന്നിലൊരുകാട്ടരുവി 
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .

അപ്പോള്‍
എങ്ങും തണുത്തകാറ്റിന്റെ 
ഊഷ്മളതയില്‍ 
ചില്ലുമഴയുടെ കുളിര്‍ 
തഴുകുന്നുണ്ടാവും  
നമ്മുടെ പ്രണയജീവിതത്തിലെ 
വര്‍ണ്ണവസന്തവിസ്മയരാത്രികളെ..
--------XXXXX-----------

2012, ജൂൺ 5, ചൊവ്വാഴ്ച

നുറുങ്ങു കവിതകള്‍



I.ദാമ്പത്യം
..................
ഒരു ഭൂഖണ്ഡത്തിന്റെ 
രണ്ടു ധ്രുവങ്ങളെക്കാള്‍ ദൂരമാണ്.
ഒരു കിടക്കയുടെ രണ്ടു അതിരുകളിലേക്ക് 
തെന്നിമാറുന്ന മനസുകളിലേക്ക് .
*****--------**********
II.വെന്തുപോയ നോവുകളിലെക്ക് 
എത്രമാത്രം നീരോഴുക്കുണ്ടയാലും 
വെന്തു പോയത് വെന്തത്‌ തന്നെ !!


--------*******----------

2012, ഏപ്രിൽ 25, ബുധനാഴ്‌ച

കിണര്‍ (കവിതകള്‍)



കിണര്‍ 

എന്നിലെ ആഴം അളക്കുവാനെന്നവണ്ണം  
എന്റെ നെഞ്ചിലേക്ക്  താഴുന്നു വരുന്ന 
കരസ്പര്‍ശത്തിന് വേണ്ടിയാണ്
ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ 
  ഒരിറ്റ് തെളിനീരായെങ്കിലും.
കരുതിയിരിക്കുന്നത്.
*********************



മരിച്ചാലും 
മറക്കില്ലെന്ന് 
പറയുമായിരുന്നു 
പ്രണയത്തിന്റെ 
ആദ്യ നാളുകളില്‍ 
എന്നിട്ടും 
പ്രണയം മരിച്ചു തുടങ്ങിയ-
നാളുകളില്‍  
ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
തിടുക്കം മറക്കുവാനായിരുന്നു

*****************




2012, ഏപ്രിൽ 8, ഞായറാഴ്‌ച

ആത്മാവിന്റെ ഭാഷ (കവിത)


എത്രയുറക്കെയുറക്കെ പറഞ്ഞാലും 
നിന്നെ  മാത്രം കേള്‍പ്പിക്കാനാവുന്നത് 

എത്രമാത്രം നിഴലായാലും 
നീ മാത്രം അറിയുന്നത് 

എത്ര ഇരുട്ട്‌ കനത്താലും    
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍

പൂവിനും പൂമ്പാറ്റകള്‍ക്കും 
തെന്നലിനും തൂവലിനും  
കരിയിലകള്‍ക്കു   പോലും 
കേള്‍വിയില്ലാതായിരിക്കുന്നു .

ഞാനെന്റെ ലോകത്തില്‍ നിന്ന് 
നിന്റെ ആത്മാവിനോട് സംവദിക്കുന്നത് 
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന 
സ്നേഹത്തിന്റെ  ഭാഷയിലാണ്.

2012, മാർച്ച് 20, ചൊവ്വാഴ്ച

മഴ നനയുന്നു .. (കവിത, )

തോരാത്ത മഴയും 
നനഞ്ഞൊലിക്കുന്ന ഞാനും.... 

വിടപറഞ്ഞു പിരിയുന്ന നിന്‍ 
കണ്ണേറോ  വാക്കോ  
വെടിയുണ്ടപോല്‍ 
തൊലിയുരിഞ്ഞെന്‍ 
നെഞ്ചിന്കൂടിനകത്തേക്ക് 
വഴുതിവീണമരുന്നതും കാത്തു 
ഞാനിങ്ങനെ മഴ നനയുന്നു..

കുടക്കീഴില്‍ അണയണമെന്നും 
ഇറയത്തേക്ക് മാറണമെന്നും 
ഒരു നൂല്‍പ്പട്ടത്തിന്‍ ചോലയില്‍ 
മറഞ്ഞിരിക്കണമെന്നും 
ഒരു രക്തബന്ധത്തിന്‍ ചൂടും ചൂരും 
നുകരണമെന്നും ഉണ്ട്. 


ഒന്നുമില്ലെങ്കിലും 
ഒരു നിഴലിലെങ്കിലും ഒട്ടിനില്‍ക്കാന്‍ 
തിടുക്കമുണ്ടീ മനസ്സിന്.

ഇങ്ങനെ മരവിച്ചു വിറങ്ങലിച്ചു 
നനഞ്ഞു കുതിരുന്നു 
തീരുന്നുവെങ്കില്‍ 
ഈ പെരുമഴയും 
ഈ കൊടുംകാറ്റും 
ഈ പ്രളയവും 
ഈ പ്രണയവും 
എന്നിലൊരു കുളിരാവുന്നു  

ഒരു പാട് കാലം 
ഞാന്‍ ഇങ്ങനെയിങ്ങനെ... 






2012, മാർച്ച് 4, ഞായറാഴ്‌ച

അസ്ഥിമരങ്ങളില്‍ പൂക്കുമ്പോള്‍ ...


എല്ലാ ദിവസവും 
ചില കുഞ്ഞു മത്സ്യങ്ങള്‍  
കടലില്‍ നിന്ന് 
വലയിലൂടെ 
കരയിലേക്ക് പോകുന്നു.

ഐസ്ബോക്സിലോ,
മുളകുവെള്ളത്തിലോ  
ഉറഞ്ഞു കിടക്കും ..!

മടുക്കുമ്പോള്‍
വീട്ടിലെ ചട്ടിയില്‍ 
തിളച്ചഎണ്ണയില്‍  നിന്ന് 
ഒരു കടല്‍ ആഴങ്ങളിലേക്ക്
നീന്തി തുടിക്കും ...!

പിന്നീടെപ്പോഴോ
തീന്‍മേശയിലെ 
ഏതെങ്കിലുമൊരുകോപ്പയില്‍
മുങ്ങിചാവും ...!

പിറ്റേന്ന് രാവിലെ 
മുറ്റത്ത് അസ്ഥിമരങ്ങളില്‍ 
തീമീന്‍മുള്ളുകള്‍ പൂക്കുന്നത് കണ്ടു 
വീണ്ടും കടലിലേക്ക് ...

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

പ്രണയഗീതം

എങ്കിലും പ്രിയ സഖി...
പ്രണയാര്‍ദ്രമായി തുടിക്കുന്ന
എന്‍മനസ്സില്‍ നിന്ന് 
ഹൃദയാര്‍ദ്രമാം
ഒരു പ്രണയഗീതം
 

മണ്‍തരികളില്‍ കോറിയിട്ട
പ്രണയാക്ഷരങ്ങള്‍ പ്രകൃതിയില്‍
പരാഗരേണുവായി
പടര്‍ന്നു

എന്റെ ഹൃദയമഷിയില്‍ ചാലിച്ചു 
ഞാനെഴുതുന്ന പ്രണയാക്ഷരങ്ങള്‍
നീ വായിക്കുമോ?
എങ്കിലും സഖി ഞാന്‍ കുറിക്കട്ടെ !

ഓരോ അഖിലകോടി പരമാണുവില്‍‍ പ്രവഹിക്കു-
മെന്റെ പ്രണയം അനന്തമാണ്,അന്ധമാണ്‌ !

തീക്ഷ്ണവും തീവ്രവുമായ സ്വാര്‍ത്ഥസ്നേഹത്തിന്‍റെ
ഉള്ളംകൈയിലോരുക്കി നിര്‍ത്തുന്നു  ഓമനേ ..
ആത്മാവില്‍ അലിഞ്ഞു ജീവനാ
ഡികള്‍  
ത്രസിപ്പിക്കുമൊരു
ആത്മഗീതവും
അനുരാഗവികാരത്തിന്റെ അനുഭൂതികളില്‍ 
അദൃശ്യമായൊരു ആത്മരാഗവും 
പിന്നെ,
ഈ കപടലോകത്ത്
തൂവല്‍ സ്പര്‍ശം പോലെ മൃദുലവുമായ
കളങ്കമില്ലാപ്രണയവും, ഒരു പ്രണയഗീതവും !

നമ്മള്‍
അന്യോന്യം നിശബ്ദമായി 
കണ്ണുകള്‍ പരസ്പരം പറയാതെ പറയുമ്പോള്‍
എന്‍റെ ആയിരം മിഴികളാല്‍ ക്ഷണിക്കുന്നു
നിന്നെ ഞാന്‍ പ്രിയ സഖി.....

മാനത്തെ മഴമേഘ
ക്കാടുകള്‍
തമ്മില്‍ പ്രണയിക്കുമ്പോള്‍
നിന്റെ കണ്ണില്‍ വിരിയുന്ന നാണം
എന്റെ ആത്മാവിന്റെ
ഉമ്മറപ്പടിയിലൊരു-
നിലവിളക്ക് കൊള്ളുത്തുന്നുണ്ട് .

നിന്റെ ഉടലിലെ മാംസളമായ
വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല

നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
അസ്തമയത്തില്‍ പോലും
സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
ഞാനൊരു
വാഗ്ദത്വത്തമായിരിക്കും !!.

2012, ഫെബ്രുവരി 5, ഞായറാഴ്‌ച

അനുഭവങ്ങള്‍ (കവിത)

കണ്ണടച്ചിരുട്ടാക്കിയതല്ല
പകച്ചിരുന്നുപോയതാണ്
അനുഭവത്തിന്റെ കനലടുപ്പില്‍
ജീവിതം ചുട്ടെടുക്കുമ്പോള്‍
തിളച്ചുരുകിപോയതാണ്

അന്തമില്ലാത്ത ജീവിതത്തിന്റെ
നൂല്‍പ്രയാണങ്ങളില്‍ 
അനുഭവിച്ചറിഞ്ഞതിനേക്കാള്‍   
ഇനിയുമെത്രയോ അധികം   
അനുഭവിച്ചുത്തീര്‍ക്കാനുള്ളതെന്നു
ആരാണ് പറഞ്ഞതെന്ന്
ഞാനോര്‍ക്കുന്നില്ല 

അല്ലെങ്കിലും
എനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും  
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.

2012, ജനുവരി 9, തിങ്കളാഴ്‌ച

കലണ്ടര്‍ (കവിത )


കലണ്ടര്‍
കാലത്തെ കരുതിയിരിക്കുന്നവര്‍
കലണ്ടറിനെ പരിപാലിക്കുന്നവരാകണം 

അതിന്‍റെ
ഇടതുഭാഗത്ത്
ഇന്നലെകളില്‍ ഉപേക്ഷിച്ചതും,
വലതു ഭാഗത്ത്
നാളെയുടെ ഈടുവെപ്പുകളുടെയും 
സംഗ്രഹിച്ചത് 
ഇന്നിന്റെ പ്രതലത്തില്‍ ചവിട്ടിനിന്ന്
വെറുതെ മറിച്ചുനോക്കാം

ഓരോചരിത്രസ്മാരകങ്ങളിലും   
എരിഞ്ഞടങ്ങിയവരുടെ
കണക്കുകള്‍ സൂക്ഷിക്കുന്നതുപോലെ
തീപ്പെട്ട്  പോകാനിരിക്കുന്നവരുടെ 
കണക്കുകള്‍ അടയാളപ്പെടുത്തുന്നതും
 കിറുകൃത്യമായിരിക്കും.

യുഗയുഗാന്തരങ്ങളായി
തുഴയെറിഞ്ഞു തുഴഞ്ഞുപോയവരുടെ
പങ്കായത്തിനു കുറുകെ മാത്രം
ചില ചുവന്ന അടിവരകള്‍
അങ്ങിങ്ങെ പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ടാവും

ചരിത്രത്തിന്റെ  പിന്നാമ്പുറങ്ങളിലേക്ക്
തേഞ്ഞുതീര്‍ന്നുപോയ
ജീവിതത്താളുകള്‍
എത്രമാത്രം കത്രിച്ചു കളഞ്ഞാലും 
ഒരു ഓര്‍മ്മപ്പെടുത്തലായി 
വലിയ അക്കങ്ങളില്‍ കറുപ്പിച്ചു നിര്‍ത്തും .

നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
കാലം കൊഴിയുമ്പോള്‍
മുല്ലപൂവ് വിരിയിച്ച വിപ്ലവ-
വസന്തങ്ങളുടെ ചുവരെഴുത്തുകള്‍  പോലെ
പോയവര്‍ഷത്തിലെ  കലണ്ടറില്‍ ബാക്കിയാവുന്ന
ശൂന്യമായ കളങ്ങളില്‍
ഇനി  ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
ആരെന്ന ചോദ്യമാണ് ?

2012, ജനുവരി 2, തിങ്കളാഴ്‌ച

ഡ്യൂപ്ലിക്കേറ്റ്‌ ദാമോദരന്‍ (കഥ )

"ബസ്സിടിച്ച് മരിച്ച അജ്ഞാതനായ മദ്ധ്യവയസ്കനെ തിരിച്ചറിഞ്ഞു

'രണ്ടു ദിവസം മുന്‍പ് അതിരാവിലെ  റോഡ്‌ മുറിച്ചു കടക്കുമ്പോള്‍  ബസ്സിടിച്ച് മരിച്ച  മധ്യവയസ്ക്കനായഅജ്ഞാതന്‍,' ദാമോദരന്‍  എന്ന 'ഡ്യൂപ്ലിക്കേറ്റ്‌ ദാമുവാണ് ' എന്ന് സ്വന്തം മകന്‍ മോര്‍ച്ചറിയില്‍ തിരിച്ചറിഞ്ഞു.
      ഡിസംബറിലെ തണുപ്പുള്ള സായന്തനത്തിലും എന്റെ  കൈകള്‍  വിയര്‍ത്തു.... കയ്യിലിരുന്ന പത്രവും.
ആ വാര്‍ത്ത ശരിയാണോ എന്ന് ഉറപ്പിക്കാന്‍  ഒന്നുകൂടെ മനസ്സുയിരുത്തി വായിച്ചു .....

      'മരിക്കുന്നതിന്റെയന്ന് അച്ഛന്‍  വീട്ടില്‍  വന്നിരുന്നുവെന്നും കോലായിലിരുന്ന് എന്തൊക്കെയോ ഓര്‍ത്ത് വിതുമ്പി കണ്ണുകള്‍ നിറഞ്ഞിരുന്നു , പിന്നെ ആരോടും ഒന്നും ഉരിയാടാതെ  ഇറങ്ങിപ്പോവുകയായിരുന്നെന്നും, എന്നാല്‍ അച്ഛനന്ന് ഒരു തുള്ളി മദ്യം പോലും കഴിച്ചിരുന്നില്ലെന്നും " പോലിസിന്നോട്   മകന്‍ വിതുമ്പി. 


വല്ലാത്തൊരസ്വസ്ഥത... പത്രം മടക്കി  മടിയില്‍  വച്ച് കണ്ണുകള്‍ ഇറുകിഅടച്ചു സീറ്റിലേക്ക് ചാഞ്ഞു.....

         നീണ്ടകാലത്തെ പ്രവാസത്തിനു ശേഷം വീട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു ഞാന്‍ .. ബസ്സ്‌ പിന്നിലേക്ക് പായിക്കുന്ന കാഴ്ചകളില്‍ കാടുകയറുന്ന ചിന്തകളെ ചങ്ങലക്കിട്ട്,അലസമായി എന്തൊക്കെയോ ഒര്‍ത്തിരിക്കുമ്പോഴാണ് സായാഹ്ന പത്രവുമായി ഒരാള്‍ കടന്നു വന്നത് . 
     പത്രധര്‍മ്മത്തിനുപരി അരച്ചാണ്‍ വയറിന്റെ ഉള്‍വിളി അവന്റെ ദയനീയമായ രൂപത്തിലും ഭാവത്തിലും നിന്ന് വായിച്ചെടുക്കാന്‍  കഴിഞ്ഞിട്ടാവണം വാര്‍ത്ത വായിക്കാനുള്ള മനസ്സില്ലാഞ്ഞിട്ടും ഞാനാ  ആ പത്രം വാങ്ങിച്ചത്.

ഒരു രൂപ നാണയ തുട്ടിന്റെ തിടുക്കം ആ മുഖത്ത് നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നു.ഞാന്‍ കൊടുക്കുന്നത്  
കിട്ടിയിട്ട് വേണം അടുത്ത വായനക്കാരനിലേക്ക് വാര്‍ത്തകളുമായി ഓട്ടപാച്ചിലിന്റെ വേഗതയുടെ അളവ് കോല്‍ നിശ്ചയിക്കാന്‍.നോട്ടം അവനില്‍ നിന്നും പറിച്ചെടുത്ത് പത്രതാളുകളില്‍  കണ്ണോടിച്ചു  ... എല്ലാം രാഷ്ടിയ വാര്‍ത്തകള്‍.. ‍അല്ലെങ്കില്‍ രാഷ്ടിയ നേതാവിന്റെ കവല പ്രസംഗങ്ങള്‍.. അതുമല്ലെങ്കില്‍ ഏതെങ്കിലും  കൊട്ടേഷന്‍ കൊലപാതകം.. അതില്‍ കവിഞ്ഞൊന്നും ഇന്നത്തെ വാര്‍ത്തകളില്‍നിന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയുള്ള ചിന്തയില്‍ പത്രം മറിക്കുമ്പോഴാണു മനസ്സിനെ അസ്വസ്ഥമാക്കിയ ആ വാര്‍ത്തയില്‍ കണ്ണുടക്കിയത് ...


ഒരു ബസ്സപകടത്തിന്റെ വാര്‍ത്ത എന്നതിലപ്പുറം മറ്റൊന്നും തോന്നിയില്ല ആദ്യം...
വായിച്ചു വന്നപ്പോഴാണ് മരണപ്പെട്ടത്  ഞങ്ങളുടെ  ദാമുവേട്ടനാണ് യെന്നു തിരിച്ചറിഞ്ഞത്  


ദാമുവേട്ടന്‍ ... മനസ്സ് കുറേ പിന്നിലേക്ക് പായുകയായിരുന്നു..
 

ദാമുവേട്ടനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലാദ്യം ഓടിയെത്തുന്നത് കള്ളു കുടിച്ചു  പാടുന്ന ആ പഴയ പാട്ടാണ് .


"ടാറ്റാ ബിര്‍ള കമ്പനിക്കാരനെ പടച്ചത് അല്ലാഹു ..
ഈ പാവം എന്നെയും  പടച്ചത് അല്ലാഹു ..............."

         ഞങ്ങള്‍ കുട്ടികള്‍ സ്കൂളില്‍  പോകുന്ന വഴി വക്കില്‍  മദ്യ ലഹരിയില്‍ കണ്ണുകള്‍ചുവപ്പിച്ചു കാലുകള്‍  വേച്ചു വേച്ചു  ഏതെങ്കിലുമൊരു  മതിലില്‍  ചാരിയത്  പോലെ നിന്ന്   ഒരു കൈ കൊണ്ട്  ചെവി കൂര്‍പ്പിച്ചു വെച്ച്  ദാമുവേട്ടന്‍പാടുമായിരുന്നു  ....ഇത്രമാത്രം ഈണത്തില്‍ പാടുന്ന  വേറെഒരാളെ ഞങ്ങള്‍ കണ്ടിട്ടില്ലായിരുന്നു.
         തന്നിലെ ആവസാന ഊര്‍ജ്ജത്തിന്റെ  ഉറവയും വറ്റി വരളുന്നതുവരെ ആ  പാട്ട്  തുടര്‍ന്നുകൊണ്ടിരിക്കും.
അവസാനം ആ മതിലില്‍തന്നെ അങ്ങനെ മലര്‍ക്കും.  ചില്ലപ്പോള്‍ വീണ്ടും   ഉന്മാദലഹരി  സിരകളില്‍ പടര്‍ത്താന്‍  എഴുന്നേറ്റു്  ഷാപ്പിലേക്ക്  തന്നെ വീണ്ടും....ഷാപ്പ്‌ പൂട്ടുന്നത്  വരെ  മദ്യപ്പിച്ചു  ആ രാത്രികള്‍   അവിടെ  തന്നെ വെളുപ്പിക്കുബോഴും ആ ഗാനം ആ ചുണ്ടുകളില്‍  കള്ളിന്റെ നുരയോടെപ്പം  പതയുന്നുണ്ടാവും. 
എനിക്ക് ഓര്‍മ്മ വെച്ച നാള്‍മുതല്‍ ദാമുവേട്ടന്‍  ഇങ്ങനെ തന്നെയായിരുന്നു . കള്ളും കുടിച്ച്,  കുളിക്കാതെ ജടപിടിച്ച മുടിയുമായി,  മുഷിഞ്ഞു കീറിയ കുപ്പായവും നാറുന്ന ഒറ്റമുണ്ടും .ഒരു ഊര്  തെണ്ടിയുടെ എല്ലാ വേഷ പകര്‍ച്ചയിലും പൂര്‍ണനായിരുന്നു  ഞങ്ങളുടെ ദാമുവേട്ടന്‍.

           ഞങ്ങള്‍  കുട്ടികള്‍ക്ക് , കുറച്ചു കാലത്തെ കൌതുകത്തിനു ശേഷം,  പരിഹസിച്ച് ചിരിക്കാനും കല്ലെടുത്തെറിഞ്ഞ് ഉപദ്രവിക്കാനും മാത്രമുള്ള ഒരു കോമാളിയിലേക്കുള്ള ദാമുവേട്ടന്‍റ പരിവര്‍ത്തനം വളരെ വേഗമായിരുന്നു. 
എന്റെ സുഹൃത്ത് ബിനുവിന്റെ അച്ഛന്‍ ബാലേട്ടനാണ് ദാമുവേട്ടന്റെ ഭൂതകാലത്തെ  കുറിച്ച്  ഞങ്ങളോട്  ആദ്യം പറഞ്ഞു തന്നത് .

        എന്റെ ഗ്രാമത്തിലെ ഏക സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു  ദാമുവിന്റെ അച്ഛന്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛനെ സഹായിച്ചുകൊണ്ടിരുന്ന  ദാമു  കുടുംബത്തിന്റെ കുല തൊഴില്‍  വളരെ വേഗം പഠിച്ചെടുക്കുകയായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ പയ്യനായ ദാമുവിന് പ്രായം പതിനൊന്നു വയസ്സ് മാത്രം. കാര്യമായ സമ്പാദ്യമൊന്നുമില്ലാതിരുന്ന നിര്‍ദ്ദന കുടുംബം.പാരമ്പര്യം കാത്തു സൂക്ഷിക്കാനും കുടുംബം  പോറ്റാന്നുമായി  ദാമുവും പഠനത്തോട് വിടപറഞ്ഞ് അച്ഛന്റെ വഴി തന്നെ സ്വീകരിച്ചു.

        തട്ടാപ്പണിയില്‍   അയാള്‍ നേടിയെടുത്ത പ്രാവീണ്യം  അയല്‍ ദേശത്ത് പോലും  പ്രചരിച്ചത്  വളരെ  പെട്ടെന്നായിരുന്നു.. അടുത്ത ഗ്രാമത്തില്‍ നിന്ന് പോലും  ആവശ്യക്കാര്‍  വന്നു തുടങ്ങി. 

തട്ടാനെ സ്നേഹിച്ച പെണ്ണുങ്ങളെയൊക്കെ നൈരാശ്യത്തിലേക്ക് വലിച്ചറിഞ്ഞ്, ഇപ്പോഴുള്ള യുവാക്കളുടെ ഒരു ദുശ്ശീലവുമില്ലാത്ത ദാമു, അമ്മ കാണിച്ചു കൊടുത്ത പെണ്ണിനെ തന്നെ കല്യാണവും കഴിച്ചു.

     അമ്മ, കണ്ടു ഇഷ്ടപ്പെട്ട   പെണ്ണിനെ തന്നെ വിവാഹം ചെയ്തുവെങ്കിലും ,അമ്മിണി സുന്ദരിയായിരുന്നു. പക്ഷെ അവര്‍,ദാമുവിനൊപ്പം സ്വര്‍ണ്ണത്തെയും  സ്നേഹിച്ചിരുന്നു. 
എന്ത്  ആഭരണം   പണിതാലും  അത് പോലെ ഒന്ന് അമ്മിണിക്കും പണിഞ്ഞു കൊടുക്കാന്‍ ദാമു നിര്‍ബന്ധിതനായി .... 

      സ്വര്‍ണ്ണപണിക്കാരനായ ദാമു അങ്ങനെയാണ്  അനുപാതത്തില്‍ കൂടുതല്‍ ചെമ്പ്, സ്വര്‍ണ്ണത്തില്‍  ‍ചേര്‍ത്ത് തുടങ്ങിയത് .. ആരാലും പിടിക്കപെടാതെ വര്‍ഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കെ അവര്‍ക്ക് മൂന്ന് മക്കള്‍  ജനിക്കുകയും  ദാമുവില്‍ ജരാനരകള്‍  ബാധിച്ചു തുടങ്ങുകയും  ചെയ്തിരുന്നു.

       അമ്മിണിക്ക് സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തിയും,പെണ്മക്കളുടെ വിവാഹത്തെക്കുറിച്ചും മറ്റു കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കയും ദാമുവേട്ടനെ വീണ്ടും വീണ്ടും സ്വര്‍ണ്ണപ്പണിയില്‍   കള്ളത്തരം  കാണിക്കാന്‍  പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.

പക്ഷേ, ഒരു  കള്ളം എത്ര കാലം മൂടി വെക്കാന്‍സാധിക്കും? 

       അയാളുടെ കഷ്ടകാലത്തിന് ദാമുവേട്ടന്‍  പണിത ഒരു സ്വര്‍ണ്ണമാല, ഒരിക്കല്‍  ഏതോ തട്ടാന്‍ മാറ്റുരച്ച് നോക്കിയപ്പോള്‍ , അതില്‍  ചെമ്പിന്റെ അംശം കൂടുതലായി കണ്ടു. അത് അറിഞ്ഞവര്‍ ഒക്കെയും അവരുടെ ഉരുപടിക്കളുടെ മാറ്റ്  നോക്കാന്‍ തട്ടാന്മാരെ തേടി പരക്കം പായാന്‍ തുടങ്ങി.   കള്ളത്തരം  കണ്ടു  പിടിച്ചവര്‍  തങ്ങളുടെ  അമളി  മറ്റുള്ളവര്‍  അറിഞ്ഞാലുണ്ടാകുന്ന  നാണകെടോര്ത്ത്   എല്ലാം  മൂടി  വയ്ക്കാന്‍  ശ്രമിച്ചുവെങ്കിലും  സംഭവം  എങ്ങനെയോ   നാട്ടില്‍  പാട്ടായി .കേട്ട് അറിഞ്ഞവര്‍ ഒക്കെ മൂക്കത്ത്  വിരലുവെച്ചു .ഇത് പോലെ ഒരു ചതി നാട്ടുകാര്‍ ദാമുവില്‍ നിന്ന്  ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അത് വരെ  എല്ലാവര്ക്കും പ്രിയപ്പെട്ട തട്ടാനായിരുന്ന ദാമുവേട്ടന്‍  എല്ലാവരാലും വെറുക്കപ്പെട്ടവനായി മാറിയത് വളരെ വേഗത്തിലായിരുന്നു.
ആരാണ് ആദ്യം ദാമുവിനെ ഡ്യൂപ്ലിക്കേറ്റ്‌ എന്ന് വിളിച്ചത് എന്ന്  ആര്‍ക്കും  അറിയില്ല ..  എന്തായാലും പിന്നീടങ്ങോട്ട്  ദാമുവേട്ടന്‍, എല്ലാവര്ക്കും  ഡ്യൂപ്ലിക്കേറ്റ്‌ദാമുവായി .

“മോനെന്താ  സൊപ്പനം കാണുവാ?”

ഞെട്ടി കണ്ണു തുറന്നു.. തൊട്ടടുത്ത സീറ്റില്‍  ദാമുവേട്ടന്‍.. അതെ മഞ്ഞ പല്ലുകള്‍ പുറത്തു  കാണിച്ചു  വലിയ വായില്‍  ചിരിക്കുന്നു.

നിലത്തു വീണ പത്രത്തിലും ദാമുവേട്ടന്റെ മുഖത്തും ഞാന്‍  മാറി മാറി നോക്കി. അമ്പരപ്പും പേടിയുമൊക്കെ മുഖത്ത് മിന്നി മായുന്നു .."ദാമുവേട്ടന്‍...!! ഇതെങ്ങനെ..? "

“മോന്‍  പേടിക്കണ്ട..  പത്രം കയിലെടുത്തു  ആ ചിത്രം തൊട്ടു കാണിച്ചു  എന്നോട്   പറഞ്ഞു " ഇത്   ഞാനാ തന്നെ മോനെ  .....” വീണ്ടും മഞ്ഞളിച്ച  ചിരി.

മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തി എന്നാലും അല്‍പ്പം ഭയത്തോടെ ചോദിച്ചു,“എന്താപ്പായിദ്  ദാമുവേട്ടാ ?യിങ്ങള് അന്നു കള്ള്കുടിച്ചിട്ടില്ലെന്നു മോന്  പറഞ്ഞല്ലോ ... പിന്നെന്താ ..?”

പതിവു ചിരിയോടെ ദാമുവേട്ടന്‍  പറഞ്ഞു, “ പത്രത്തിലുള്ളത്  പോലെ  ഒരു അപകടം ഒന്നുല്ലട്ടോ ....   ഞാന്‍  സ്വയം  ചാടിയതാ മോനെ ..? .... ബസ്സിടിച്ച്   ചത്താല്  പൈസ  കിട്ടൂല്ലേ  .. അതുകൊണ്ട് ന്റെ മോളെയെങ്കിലും  കെട്ടിക്കാലോന്ന്‍  വെച്ചിട്ടാ ഞാന്‍   ....വേറെയൊരു   വകയില്ലായിട്ടാ ...... ”

അത് വരെ ചിരിക്കുകയായിരുന്ന ദാമുവേട്ടന്‍ പെട്ടന്ന് ശോക ഭാരത്താല്‍ തല കുനിച്ചു അങ്ങനെയിരിപ്പായി  ....

പാവം ദാമുവേട്ടന്‍,

ഡ്യൂപ്ലിക്കേറ്റ് എന്ന പേര്  വന്നതോടെ നാട്ടുകാര്‍   സ്വര്‍ണ്ണം പണിയാന്‍വേണ്ടി പട്ടണങ്ങളിലേക്ക് പോയിതുടങ്ങി.സ്വര്‍ണ്ണ പണി കുറഞ്ഞതോടെ ഭാര്യാ അമ്മിണിയുടെയും മക്കളുടെയും  കുറ്റപെടുത്തലുകള്‍ കൂടി കൂടി  വന്നു .ചതിയനായ ദാമുവിനെ നാട്ടുകാര്‍ക്ക് മാത്രമല്ല വരുമാന മാര്‍ഗ്ഗം അടഞ്ഞതോടെ വീട്ടിലും അയാള്‍ ഒറ്റപ്പെട്ടു.ഈ ഒറ്റപ്പെടല്‍ ദാമുവേട്ടനെ വിഷാദരോഗത്തിലേക്കും അതില്‍ നിന്ന് പിന്നെ മദ്യത്തിന്റെ കരാളഹസ്തങ്ങളിലേക്കുമാണ് നയിച്ചത് .  

ആര്‍ക്ക്  വേണ്ടി ജീവിച്ചോ അവർ തന്നെ അയാളെ  വീട്ടില്‍നിന്നും പുറത്താക്കി പടിയടച്ചപ്പോള്‍  പിന്നെയുള്ള ജീവിതം കട വരാന്തകളില്‍പറിച്ചു നട്ടു. പക്ഷേ അപ്പോഴും  അയാള്‍ക്ക് അവരെ വെറുക്കാന്‍ സാധിച്ചിരുന്നില്ല, അവര്‍ എന്നും അയാളുടെ നോക്കെത്തും ദൂരത്ത്  നിന്ന് കൊണ്ട്   ഭൂമിയെ  ചുറ്റുന്ന ഒരു ഉപഗ്രഹം മാത്രമായി അയാള്‍  മാറി. ഇത്രയും കാലം ജീവിച്ചതും  അവര്‍ക്കുവേണ്ടി  മാത്രമാണ്  ഇനിയുള്ള  ജീവിതവും അവര്‍ക്ക് വേണ്ടി മാത്രമായിരുന്നു 

എന്റെ മനസ്സ് കഴിഞ്ഞ കാലത്തിലെ ചിന്തകളില്‍  കുരുങ്ങി...

“ന്നാലും ന്റെദാമുവേട്ടാ...” ചോദിക്കാനാഞ്ഞ ചോദ്യം പകുതിയില്‍  മുറിഞ്ഞു വീണു...അപ്പോള്‍ തൊട്ടടുത്ത സീറ്റ്‌ ശൂന്യമായിരുന്നു .... ഒക്കെയും തന്റെ തോന്നലായിരുന്നോ..?

ആ സീറ്റ്‌ ഞാന്‍ ഒന്ന് തൊട്ടു നോക്കി.അവിടെ ഒരു ആള്‍പെരുമാറ്റത്തിന്റെ ചൂടും ചൂരും അപ്പോഴും തങ്ങി നിന്നിരുന്നു .

സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴും ഞാന്‍ കണ്ട സ്വപനത്തിന്റെ  ഓര്‍മകളില്‍ മനസ്സ് വല്ലാത്ത മരവിപ്പിലായിരുന്നു..ദാമുവേട്ടന്‍   ആത്മഹത്യാ ചെയ്തുവെന്ന സത്യം  വിശ്വസിക്കാനാവുന്നില്ല.....അയാള്‍ ചെയ്തത്  ന്യയീകരിക്കാന്‍ വേണ്ടിയെല്ലെങ്കിലും നാട്ടുകാര്‍ മൊത്തം വെറുത്താലും അയാള്‍ ജീവിച്ചു തീര്‍ത്തത്  ഒന്നും അയാള്‍ക്ക് വേണ്ടിയായിരുന്നില്ല.

അങ്ങനെയുള്ള ദാമുവേട്ടന്റെ അദൃശ്യമായ  സാന്നിധ്യം പുളിച്ച കള്ളിന്റെ മണമായി ഒരു നിഴല്‍ പോലെ  എന്നെ ചൂഴ്ന്നു നിന്നിരുന്നു..    അകലെയെവിടെയോ നിന്ന്  അപ്പോഴും ആ പഴയപാട്ട്  വളരെ നേര്‍ത്ത്  നേര്‍ത്ത്‌  കേള്‍ക്കുന്നുമുണ്ടായിരുന്നു..


"ടാറ്റാ ബിര്‍ള കമ്പനിക്കാരനെ പടച്ചത് അല്ലാഹു ..
ഈ പാവം എന്നെയും  പടച്ചത് അല്ലാഹു ...............