Ind disable
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജൂലൈ 30, ചൊവ്വാഴ്ച

ഇരട്ടപേര് (മിനിക്കഥ ?)

      എന്റെ നാട്ടിൽ പൂമ്പാറ്റയെ പോലെ പാറി പാറി നടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു . തക്കാളിപോലെ ചുവന്നു തുടുത്ത കവിളുകളുള്ളത് കൊണ്ടാണോയെന്നു അറിയില്ല, ഞങ്ങൾ അവളെ " തക്കാളി എന്ന് ഇരട്ടപേര് വിളിച്ചു കളിയാക്കുമായിരുന്നു.അങ്ങനെ വിളിക്കുന്നത് അവൾക്ക് തീരെ ഇഷ്ട്ടമായിരുന്നില്ലെന്നു മാത്രമല്ല എപ്പോൾ വിളിച്ചാലും എന്തെന്നില്ലാത്ത ദേഷ്യം ആ മുഖത്ത് ഇരച്ചു കയറി കവിളുകൾ വീണ്ടും ചുവന്നു ശരിക്കും തക്കാളി പോലെയാവും എന്നാൽ എവിടെ വെച്ച് വിളിച്ചാലും ഏറ്റവും കുറഞ്ഞത് "പോടാ'യെന്നെങ്കിലും പ്രതികരിക്കാതെ അവൾ അടങ്ങിയിരിക്കില്ല  .പക്ഷെ അവളെ ശുണ്ടി പിടിപ്പിക്കാനും ആ മുഖത്തെഭാവമാറ്റം കാണാനും അവളുടെ"പോടാ'യെന്ന് " വിളി കേൾക്കാനും വേണ്ടി മാത്രം അവളെ ഞങ്ങൾ  തക്കാലിയെന്നെ വിളിക്കൂമായിരുന്നു.അത് കേൾക്കാൻ തന്നെ ഞങ്ങൾക്ക് വെറുതെ എന്തോയൊരു രസമായിരുന്നു .

       വർഷങ്ങൾ കടന്നു പോകവേ ഞങ്ങളും അവളും വളര്ന്നു വലുതായി .അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളിൽ നിന്ന് ആരോ അവളെ തക്കാളിയെന്ന് വിളിച്ചപ്പോൾ അവളിൽ ഒരു പ്രതിഷേദവുമില്ല .അവള്ക്ക് ദേഷ്യം വന്നു മുഖം ചുവന്നില്ല'പോടാ'യെന്ന വിളിയില്ല പകരം അവൾ നാണത്തോടെ വെറുതെ നിന്ന് ചിരിക്കുക മാത്രംചെയ്യുന്നു.അവൾ ഒരു നന്നുത്ത പുഞ്ചിരിയോടെ തല താഴ്ത്തി നില്ക്കുന്നു .അത് വരെ കണ്ണാത്ത ഒരു ഭാവം അവളിൽ കണ്ടവർ അങ്ങനെ "വിളിച്ചു പോയല്ലോ"എന്ന് വൈക്ലബ്യത്തോടെ,ഞങ്ങൾ അവളുടെ മുന്നിൽ ചൂളി നിന്നു.

      അതിനു ശേഷം ആരും ഇത് വരെ അവളെ അങ്ങനെ തക്കാളിയെന്നു വിളിച്ചിട്ടില്ല . അവൾ എന്തിനാണ് അന്ന് അങ്ങനെ പുഞ്ചിരിച്ചതെന്നു എനിക്ക് അജ്ഞാതമായിരുന്നു.


Note:ഇരട്ടപേര്  (മിനിക്കഥ ?)

2012 ജനുവരി 2, തിങ്കളാഴ്‌ച

ഡ്യൂപ്ലിക്കേറ്റ്‌ ദാമോദരന്‍ (കഥ )

"ബസ്സിടിച്ച് മരിച്ച അജ്ഞാതനായ മദ്ധ്യവയസ്കനെ തിരിച്ചറിഞ്ഞു

'രണ്ടു ദിവസം മുന്‍പ് അതിരാവിലെ  റോഡ്‌ മുറിച്ചു കടക്കുമ്പോള്‍  ബസ്സിടിച്ച് മരിച്ച  മധ്യവയസ്ക്കനായഅജ്ഞാതന്‍,' ദാമോദരന്‍  എന്ന 'ഡ്യൂപ്ലിക്കേറ്റ്‌ ദാമുവാണ് ' എന്ന് സ്വന്തം മകന്‍ മോര്‍ച്ചറിയില്‍ തിരിച്ചറിഞ്ഞു.
      ഡിസംബറിലെ തണുപ്പുള്ള സായന്തനത്തിലും എന്റെ  കൈകള്‍  വിയര്‍ത്തു.... കയ്യിലിരുന്ന പത്രവും.
ആ വാര്‍ത്ത ശരിയാണോ എന്ന് ഉറപ്പിക്കാന്‍  ഒന്നുകൂടെ മനസ്സുയിരുത്തി വായിച്ചു .....

      'മരിക്കുന്നതിന്റെയന്ന് അച്ഛന്‍  വീട്ടില്‍  വന്നിരുന്നുവെന്നും കോലായിലിരുന്ന് എന്തൊക്കെയോ ഓര്‍ത്ത് വിതുമ്പി കണ്ണുകള്‍ നിറഞ്ഞിരുന്നു , പിന്നെ ആരോടും ഒന്നും ഉരിയാടാതെ  ഇറങ്ങിപ്പോവുകയായിരുന്നെന്നും, എന്നാല്‍ അച്ഛനന്ന് ഒരു തുള്ളി മദ്യം പോലും കഴിച്ചിരുന്നില്ലെന്നും " പോലിസിന്നോട്   മകന്‍ വിതുമ്പി. 


വല്ലാത്തൊരസ്വസ്ഥത... പത്രം മടക്കി  മടിയില്‍  വച്ച് കണ്ണുകള്‍ ഇറുകിഅടച്ചു സീറ്റിലേക്ക് ചാഞ്ഞു.....

         നീണ്ടകാലത്തെ പ്രവാസത്തിനു ശേഷം വീട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു ഞാന്‍ .. ബസ്സ്‌ പിന്നിലേക്ക് പായിക്കുന്ന കാഴ്ചകളില്‍ കാടുകയറുന്ന ചിന്തകളെ ചങ്ങലക്കിട്ട്,അലസമായി എന്തൊക്കെയോ ഒര്‍ത്തിരിക്കുമ്പോഴാണ് സായാഹ്ന പത്രവുമായി ഒരാള്‍ കടന്നു വന്നത് . 
     പത്രധര്‍മ്മത്തിനുപരി അരച്ചാണ്‍ വയറിന്റെ ഉള്‍വിളി അവന്റെ ദയനീയമായ രൂപത്തിലും ഭാവത്തിലും നിന്ന് വായിച്ചെടുക്കാന്‍  കഴിഞ്ഞിട്ടാവണം വാര്‍ത്ത വായിക്കാനുള്ള മനസ്സില്ലാഞ്ഞിട്ടും ഞാനാ  ആ പത്രം വാങ്ങിച്ചത്.

ഒരു രൂപ നാണയ തുട്ടിന്റെ തിടുക്കം ആ മുഖത്ത് നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നു.ഞാന്‍ കൊടുക്കുന്നത്  
കിട്ടിയിട്ട് വേണം അടുത്ത വായനക്കാരനിലേക്ക് വാര്‍ത്തകളുമായി ഓട്ടപാച്ചിലിന്റെ വേഗതയുടെ അളവ് കോല്‍ നിശ്ചയിക്കാന്‍.നോട്ടം അവനില്‍ നിന്നും പറിച്ചെടുത്ത് പത്രതാളുകളില്‍  കണ്ണോടിച്ചു  ... എല്ലാം രാഷ്ടിയ വാര്‍ത്തകള്‍.. ‍അല്ലെങ്കില്‍ രാഷ്ടിയ നേതാവിന്റെ കവല പ്രസംഗങ്ങള്‍.. അതുമല്ലെങ്കില്‍ ഏതെങ്കിലും  കൊട്ടേഷന്‍ കൊലപാതകം.. അതില്‍ കവിഞ്ഞൊന്നും ഇന്നത്തെ വാര്‍ത്തകളില്‍നിന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയുള്ള ചിന്തയില്‍ പത്രം മറിക്കുമ്പോഴാണു മനസ്സിനെ അസ്വസ്ഥമാക്കിയ ആ വാര്‍ത്തയില്‍ കണ്ണുടക്കിയത് ...


ഒരു ബസ്സപകടത്തിന്റെ വാര്‍ത്ത എന്നതിലപ്പുറം മറ്റൊന്നും തോന്നിയില്ല ആദ്യം...
വായിച്ചു വന്നപ്പോഴാണ് മരണപ്പെട്ടത്  ഞങ്ങളുടെ  ദാമുവേട്ടനാണ് യെന്നു തിരിച്ചറിഞ്ഞത്  


ദാമുവേട്ടന്‍ ... മനസ്സ് കുറേ പിന്നിലേക്ക് പായുകയായിരുന്നു..
 

ദാമുവേട്ടനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലാദ്യം ഓടിയെത്തുന്നത് കള്ളു കുടിച്ചു  പാടുന്ന ആ പഴയ പാട്ടാണ് .


"ടാറ്റാ ബിര്‍ള കമ്പനിക്കാരനെ പടച്ചത് അല്ലാഹു ..
ഈ പാവം എന്നെയും  പടച്ചത് അല്ലാഹു ..............."

         ഞങ്ങള്‍ കുട്ടികള്‍ സ്കൂളില്‍  പോകുന്ന വഴി വക്കില്‍  മദ്യ ലഹരിയില്‍ കണ്ണുകള്‍ചുവപ്പിച്ചു കാലുകള്‍  വേച്ചു വേച്ചു  ഏതെങ്കിലുമൊരു  മതിലില്‍  ചാരിയത്  പോലെ നിന്ന്   ഒരു കൈ കൊണ്ട്  ചെവി കൂര്‍പ്പിച്ചു വെച്ച്  ദാമുവേട്ടന്‍പാടുമായിരുന്നു  ....ഇത്രമാത്രം ഈണത്തില്‍ പാടുന്ന  വേറെഒരാളെ ഞങ്ങള്‍ കണ്ടിട്ടില്ലായിരുന്നു.
         തന്നിലെ ആവസാന ഊര്‍ജ്ജത്തിന്റെ  ഉറവയും വറ്റി വരളുന്നതുവരെ ആ  പാട്ട്  തുടര്‍ന്നുകൊണ്ടിരിക്കും.
അവസാനം ആ മതിലില്‍തന്നെ അങ്ങനെ മലര്‍ക്കും.  ചില്ലപ്പോള്‍ വീണ്ടും   ഉന്മാദലഹരി  സിരകളില്‍ പടര്‍ത്താന്‍  എഴുന്നേറ്റു്  ഷാപ്പിലേക്ക്  തന്നെ വീണ്ടും....ഷാപ്പ്‌ പൂട്ടുന്നത്  വരെ  മദ്യപ്പിച്ചു  ആ രാത്രികള്‍   അവിടെ  തന്നെ വെളുപ്പിക്കുബോഴും ആ ഗാനം ആ ചുണ്ടുകളില്‍  കള്ളിന്റെ നുരയോടെപ്പം  പതയുന്നുണ്ടാവും. 
എനിക്ക് ഓര്‍മ്മ വെച്ച നാള്‍മുതല്‍ ദാമുവേട്ടന്‍  ഇങ്ങനെ തന്നെയായിരുന്നു . കള്ളും കുടിച്ച്,  കുളിക്കാതെ ജടപിടിച്ച മുടിയുമായി,  മുഷിഞ്ഞു കീറിയ കുപ്പായവും നാറുന്ന ഒറ്റമുണ്ടും .ഒരു ഊര്  തെണ്ടിയുടെ എല്ലാ വേഷ പകര്‍ച്ചയിലും പൂര്‍ണനായിരുന്നു  ഞങ്ങളുടെ ദാമുവേട്ടന്‍.

           ഞങ്ങള്‍  കുട്ടികള്‍ക്ക് , കുറച്ചു കാലത്തെ കൌതുകത്തിനു ശേഷം,  പരിഹസിച്ച് ചിരിക്കാനും കല്ലെടുത്തെറിഞ്ഞ് ഉപദ്രവിക്കാനും മാത്രമുള്ള ഒരു കോമാളിയിലേക്കുള്ള ദാമുവേട്ടന്‍റ പരിവര്‍ത്തനം വളരെ വേഗമായിരുന്നു. 
എന്റെ സുഹൃത്ത് ബിനുവിന്റെ അച്ഛന്‍ ബാലേട്ടനാണ് ദാമുവേട്ടന്റെ ഭൂതകാലത്തെ  കുറിച്ച്  ഞങ്ങളോട്  ആദ്യം പറഞ്ഞു തന്നത് .

        എന്റെ ഗ്രാമത്തിലെ ഏക സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു  ദാമുവിന്റെ അച്ഛന്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛനെ സഹായിച്ചുകൊണ്ടിരുന്ന  ദാമു  കുടുംബത്തിന്റെ കുല തൊഴില്‍  വളരെ വേഗം പഠിച്ചെടുക്കുകയായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ പയ്യനായ ദാമുവിന് പ്രായം പതിനൊന്നു വയസ്സ് മാത്രം. കാര്യമായ സമ്പാദ്യമൊന്നുമില്ലാതിരുന്ന നിര്‍ദ്ദന കുടുംബം.പാരമ്പര്യം കാത്തു സൂക്ഷിക്കാനും കുടുംബം  പോറ്റാന്നുമായി  ദാമുവും പഠനത്തോട് വിടപറഞ്ഞ് അച്ഛന്റെ വഴി തന്നെ സ്വീകരിച്ചു.

        തട്ടാപ്പണിയില്‍   അയാള്‍ നേടിയെടുത്ത പ്രാവീണ്യം  അയല്‍ ദേശത്ത് പോലും  പ്രചരിച്ചത്  വളരെ  പെട്ടെന്നായിരുന്നു.. അടുത്ത ഗ്രാമത്തില്‍ നിന്ന് പോലും  ആവശ്യക്കാര്‍  വന്നു തുടങ്ങി. 

തട്ടാനെ സ്നേഹിച്ച പെണ്ണുങ്ങളെയൊക്കെ നൈരാശ്യത്തിലേക്ക് വലിച്ചറിഞ്ഞ്, ഇപ്പോഴുള്ള യുവാക്കളുടെ ഒരു ദുശ്ശീലവുമില്ലാത്ത ദാമു, അമ്മ കാണിച്ചു കൊടുത്ത പെണ്ണിനെ തന്നെ കല്യാണവും കഴിച്ചു.

     അമ്മ, കണ്ടു ഇഷ്ടപ്പെട്ട   പെണ്ണിനെ തന്നെ വിവാഹം ചെയ്തുവെങ്കിലും ,അമ്മിണി സുന്ദരിയായിരുന്നു. പക്ഷെ അവര്‍,ദാമുവിനൊപ്പം സ്വര്‍ണ്ണത്തെയും  സ്നേഹിച്ചിരുന്നു. 
എന്ത്  ആഭരണം   പണിതാലും  അത് പോലെ ഒന്ന് അമ്മിണിക്കും പണിഞ്ഞു കൊടുക്കാന്‍ ദാമു നിര്‍ബന്ധിതനായി .... 

      സ്വര്‍ണ്ണപണിക്കാരനായ ദാമു അങ്ങനെയാണ്  അനുപാതത്തില്‍ കൂടുതല്‍ ചെമ്പ്, സ്വര്‍ണ്ണത്തില്‍  ‍ചേര്‍ത്ത് തുടങ്ങിയത് .. ആരാലും പിടിക്കപെടാതെ വര്‍ഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കെ അവര്‍ക്ക് മൂന്ന് മക്കള്‍  ജനിക്കുകയും  ദാമുവില്‍ ജരാനരകള്‍  ബാധിച്ചു തുടങ്ങുകയും  ചെയ്തിരുന്നു.

       അമ്മിണിക്ക് സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തിയും,പെണ്മക്കളുടെ വിവാഹത്തെക്കുറിച്ചും മറ്റു കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കയും ദാമുവേട്ടനെ വീണ്ടും വീണ്ടും സ്വര്‍ണ്ണപ്പണിയില്‍   കള്ളത്തരം  കാണിക്കാന്‍  പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.

പക്ഷേ, ഒരു  കള്ളം എത്ര കാലം മൂടി വെക്കാന്‍സാധിക്കും? 

       അയാളുടെ കഷ്ടകാലത്തിന് ദാമുവേട്ടന്‍  പണിത ഒരു സ്വര്‍ണ്ണമാല, ഒരിക്കല്‍  ഏതോ തട്ടാന്‍ മാറ്റുരച്ച് നോക്കിയപ്പോള്‍ , അതില്‍  ചെമ്പിന്റെ അംശം കൂടുതലായി കണ്ടു. അത് അറിഞ്ഞവര്‍ ഒക്കെയും അവരുടെ ഉരുപടിക്കളുടെ മാറ്റ്  നോക്കാന്‍ തട്ടാന്മാരെ തേടി പരക്കം പായാന്‍ തുടങ്ങി.   കള്ളത്തരം  കണ്ടു  പിടിച്ചവര്‍  തങ്ങളുടെ  അമളി  മറ്റുള്ളവര്‍  അറിഞ്ഞാലുണ്ടാകുന്ന  നാണകെടോര്ത്ത്   എല്ലാം  മൂടി  വയ്ക്കാന്‍  ശ്രമിച്ചുവെങ്കിലും  സംഭവം  എങ്ങനെയോ   നാട്ടില്‍  പാട്ടായി .കേട്ട് അറിഞ്ഞവര്‍ ഒക്കെ മൂക്കത്ത്  വിരലുവെച്ചു .ഇത് പോലെ ഒരു ചതി നാട്ടുകാര്‍ ദാമുവില്‍ നിന്ന്  ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അത് വരെ  എല്ലാവര്ക്കും പ്രിയപ്പെട്ട തട്ടാനായിരുന്ന ദാമുവേട്ടന്‍  എല്ലാവരാലും വെറുക്കപ്പെട്ടവനായി മാറിയത് വളരെ വേഗത്തിലായിരുന്നു.
ആരാണ് ആദ്യം ദാമുവിനെ ഡ്യൂപ്ലിക്കേറ്റ്‌ എന്ന് വിളിച്ചത് എന്ന്  ആര്‍ക്കും  അറിയില്ല ..  എന്തായാലും പിന്നീടങ്ങോട്ട്  ദാമുവേട്ടന്‍, എല്ലാവര്ക്കും  ഡ്യൂപ്ലിക്കേറ്റ്‌ദാമുവായി .

“മോനെന്താ  സൊപ്പനം കാണുവാ?”

ഞെട്ടി കണ്ണു തുറന്നു.. തൊട്ടടുത്ത സീറ്റില്‍  ദാമുവേട്ടന്‍.. അതെ മഞ്ഞ പല്ലുകള്‍ പുറത്തു  കാണിച്ചു  വലിയ വായില്‍  ചിരിക്കുന്നു.

നിലത്തു വീണ പത്രത്തിലും ദാമുവേട്ടന്റെ മുഖത്തും ഞാന്‍  മാറി മാറി നോക്കി. അമ്പരപ്പും പേടിയുമൊക്കെ മുഖത്ത് മിന്നി മായുന്നു .."ദാമുവേട്ടന്‍...!! ഇതെങ്ങനെ..? "

“മോന്‍  പേടിക്കണ്ട..  പത്രം കയിലെടുത്തു  ആ ചിത്രം തൊട്ടു കാണിച്ചു  എന്നോട്   പറഞ്ഞു " ഇത്   ഞാനാ തന്നെ മോനെ  .....” വീണ്ടും മഞ്ഞളിച്ച  ചിരി.

മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തി എന്നാലും അല്‍പ്പം ഭയത്തോടെ ചോദിച്ചു,“എന്താപ്പായിദ്  ദാമുവേട്ടാ ?യിങ്ങള് അന്നു കള്ള്കുടിച്ചിട്ടില്ലെന്നു മോന്  പറഞ്ഞല്ലോ ... പിന്നെന്താ ..?”

പതിവു ചിരിയോടെ ദാമുവേട്ടന്‍  പറഞ്ഞു, “ പത്രത്തിലുള്ളത്  പോലെ  ഒരു അപകടം ഒന്നുല്ലട്ടോ ....   ഞാന്‍  സ്വയം  ചാടിയതാ മോനെ ..? .... ബസ്സിടിച്ച്   ചത്താല്  പൈസ  കിട്ടൂല്ലേ  .. അതുകൊണ്ട് ന്റെ മോളെയെങ്കിലും  കെട്ടിക്കാലോന്ന്‍  വെച്ചിട്ടാ ഞാന്‍   ....വേറെയൊരു   വകയില്ലായിട്ടാ ...... ”

അത് വരെ ചിരിക്കുകയായിരുന്ന ദാമുവേട്ടന്‍ പെട്ടന്ന് ശോക ഭാരത്താല്‍ തല കുനിച്ചു അങ്ങനെയിരിപ്പായി  ....

പാവം ദാമുവേട്ടന്‍,

ഡ്യൂപ്ലിക്കേറ്റ് എന്ന പേര്  വന്നതോടെ നാട്ടുകാര്‍   സ്വര്‍ണ്ണം പണിയാന്‍വേണ്ടി പട്ടണങ്ങളിലേക്ക് പോയിതുടങ്ങി.സ്വര്‍ണ്ണ പണി കുറഞ്ഞതോടെ ഭാര്യാ അമ്മിണിയുടെയും മക്കളുടെയും  കുറ്റപെടുത്തലുകള്‍ കൂടി കൂടി  വന്നു .ചതിയനായ ദാമുവിനെ നാട്ടുകാര്‍ക്ക് മാത്രമല്ല വരുമാന മാര്‍ഗ്ഗം അടഞ്ഞതോടെ വീട്ടിലും അയാള്‍ ഒറ്റപ്പെട്ടു.ഈ ഒറ്റപ്പെടല്‍ ദാമുവേട്ടനെ വിഷാദരോഗത്തിലേക്കും അതില്‍ നിന്ന് പിന്നെ മദ്യത്തിന്റെ കരാളഹസ്തങ്ങളിലേക്കുമാണ് നയിച്ചത് .  

ആര്‍ക്ക്  വേണ്ടി ജീവിച്ചോ അവർ തന്നെ അയാളെ  വീട്ടില്‍നിന്നും പുറത്താക്കി പടിയടച്ചപ്പോള്‍  പിന്നെയുള്ള ജീവിതം കട വരാന്തകളില്‍പറിച്ചു നട്ടു. പക്ഷേ അപ്പോഴും  അയാള്‍ക്ക് അവരെ വെറുക്കാന്‍ സാധിച്ചിരുന്നില്ല, അവര്‍ എന്നും അയാളുടെ നോക്കെത്തും ദൂരത്ത്  നിന്ന് കൊണ്ട്   ഭൂമിയെ  ചുറ്റുന്ന ഒരു ഉപഗ്രഹം മാത്രമായി അയാള്‍  മാറി. ഇത്രയും കാലം ജീവിച്ചതും  അവര്‍ക്കുവേണ്ടി  മാത്രമാണ്  ഇനിയുള്ള  ജീവിതവും അവര്‍ക്ക് വേണ്ടി മാത്രമായിരുന്നു 

എന്റെ മനസ്സ് കഴിഞ്ഞ കാലത്തിലെ ചിന്തകളില്‍  കുരുങ്ങി...

“ന്നാലും ന്റെദാമുവേട്ടാ...” ചോദിക്കാനാഞ്ഞ ചോദ്യം പകുതിയില്‍  മുറിഞ്ഞു വീണു...അപ്പോള്‍ തൊട്ടടുത്ത സീറ്റ്‌ ശൂന്യമായിരുന്നു .... ഒക്കെയും തന്റെ തോന്നലായിരുന്നോ..?

ആ സീറ്റ്‌ ഞാന്‍ ഒന്ന് തൊട്ടു നോക്കി.അവിടെ ഒരു ആള്‍പെരുമാറ്റത്തിന്റെ ചൂടും ചൂരും അപ്പോഴും തങ്ങി നിന്നിരുന്നു .

സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴും ഞാന്‍ കണ്ട സ്വപനത്തിന്റെ  ഓര്‍മകളില്‍ മനസ്സ് വല്ലാത്ത മരവിപ്പിലായിരുന്നു..ദാമുവേട്ടന്‍   ആത്മഹത്യാ ചെയ്തുവെന്ന സത്യം  വിശ്വസിക്കാനാവുന്നില്ല.....അയാള്‍ ചെയ്തത്  ന്യയീകരിക്കാന്‍ വേണ്ടിയെല്ലെങ്കിലും നാട്ടുകാര്‍ മൊത്തം വെറുത്താലും അയാള്‍ ജീവിച്ചു തീര്‍ത്തത്  ഒന്നും അയാള്‍ക്ക് വേണ്ടിയായിരുന്നില്ല.

അങ്ങനെയുള്ള ദാമുവേട്ടന്റെ അദൃശ്യമായ  സാന്നിധ്യം പുളിച്ച കള്ളിന്റെ മണമായി ഒരു നിഴല്‍ പോലെ  എന്നെ ചൂഴ്ന്നു നിന്നിരുന്നു..    അകലെയെവിടെയോ നിന്ന്  അപ്പോഴും ആ പഴയപാട്ട്  വളരെ നേര്‍ത്ത്  നേര്‍ത്ത്‌  കേള്‍ക്കുന്നുമുണ്ടായിരുന്നു..


"ടാറ്റാ ബിര്‍ള കമ്പനിക്കാരനെ പടച്ചത് അല്ലാഹു ..
ഈ പാവം എന്നെയും  പടച്ചത് അല്ലാഹു ...............      
    

  



2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

വരുവാനില്ലിനിയൊരു വിപ്ലവം


അര്‍ദ്ധരാത്രിയായിട്ടും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അഞ്ചുവയസുകാരന്‍ മകനോട്‌, 

"മോനെന്താ ഉറങ്ങാത്തത്‌ ?" എന്നു ചോദിച്ചപ്പോള്‍ കഥ പറഞ്ഞു താ എന്നവന്‍ ചിണുങ്ങാന്‍ തുടങ്ങി.കഥയായ കഥകളൊക്കെ പറഞ്ഞു തീര്‍ന്നു പോയെന്നും പറയാന്‍ ബാക്കിയുള്ളത് കഥയല്ല ജീവിതമെന്നു പറഞ്ഞിട്ടും കഥ പറയാന്‍ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.
 ഒരു കഥ കേള്‍ക്കാതെ അവനുറങ്ങില്ലത്രേ....
ഒരുപാട് കഥകള്‍ എഴുതാറുണ്ടെങ്കിലും മകന് ഏതു കഥ പറഞ്ഞുകൊടുക്കും... ? അവന് ഉള്‍ക്കൊള്ളാനും അതില്‍ നിന്ന് വല്ല പാഠവും പഠിക്കാന്‍   കഴിയുമാറുള്ള ഒരു കഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു  .ഒരുപാട് കഥകള്‍ മനസിലൂടെ കടന്നു പോയി. പക്ഷേ,ഏതു കഥ പറയുമെന്നറിയാതെ  ഞാന്‍  ഉഴറി...

കുട്ടികള്‍ക്ക് വേണ്ടി ഒരു കഥയും എഴുതിയില്ലല്ലോ എന്നും , ഒരു ബാലപാഠം പോലും പറഞ്ഞു കൊടുക്കാന്‍ എന്നില്‍ ഒരു കഥയും  ബാക്കിയില്ലല്ലോ എന്നും ഖേദപൂര്‍വ്വം ഓര്‍ത്തു. 
നാടോടിക്കഥകളും ഫാന്റസി കഥകളും  മുത്തശ്ശിക്കഥകളും  ഇന്ന്  നാടുനീങ്ങിയിരിക്കുന്നല്ലോ .അവ വീണ്ടും ചികഞ്ഞെടുക്കുവാന്‍ ഇവിടെ ആര്‍ക്കും നേരമില്ലാതായിരിക്കുന്നു.ഒടുവില്‍  ആ പഴയ കഥ,  'നീലത്തില്‍ വീണ കുറുക്കന്റെ' കഥ തന്നെയാവട്ടെയെന്നു തീരുമാനിച്ചു .

  ഞാന്‍ ആ കഥ പറയാന്‍ തുടങ്ങി, "പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു കുറുക്കന്‍ ...."

 "വേണ്ട അച്ഛാ അത് വേണ്ട" ഇതൊക്കെ എത്രമാത്രം  കേട്ടിരിക്കുന്നു എന്ന ഭാവത്തോടെ  അവന്റെ  കുഞ്ഞുകൈകളെന്നെ വിലക്കി .

'ഈ കഥ വേണ്ട ...പുതിയ കഥ പറഞ്ഞാല്‍ മതി ' അവന്‍ വീണ്ടും ....

 പിന്നെ ഏതു കഥ പറയണമെന്ന   ചോദ്യത്തോടെ  ഞാന്‍ അവന്റെ മുഖത്തേക്ക് കണ്ണു മിഴിക്കവേ, അവന്‍ പറയാന്‍ തുടങ്ങി ' അച്ഛാ ..അച്ഛാ .. ഈ സ്ത്രീപീഡനമെന്നു  പറഞ്ഞാലെന്താ  ? ഈ ടീവി ചാനലിലൊക്കെ  കാണിക്കുന്ന പെന്‍വാണിഭമെന്നുമൊക്കെ  പറഞ്ഞാല്‍ എന്താ ?' അങ്ങനെയുള്ളത്  പറഞ്ഞുകൊടുക്കാന്‍ അവന്‍ ശാട്യംപിടിക്കാന്‍ തുടങ്ങി.

 ആദ്യം അവന്റെ ജിജ്ഞാസയില്‍ ഒന്ന്  അമ്പരന്നുവെങ്കിലും അവനോടു എന്തു പറയണമെന്നറിയാതെ ഞാന്‍ ഒന്ന് ചൂളിപ്പോയി. അതൊന്നും കഥകളല്ലെന്നും  യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അധപതനമാണെന്നുമുള്ള    വിചാരത്തില്‍ എനിക്കുണ്ടായ ലജ്ജയാല്‍ താഴ്ന്നുപോയ  എന്റെ മിഴികളിലെ മൌനം അവനെ നിശബ്ധനാക്കി. 

 പിന്നെ ഒന്നും ആവശ്യപ്പെടാതെ അവന്‍ തിരിഞ്ഞു കിടന്നുറങ്ങിപ്പോയി.  

പക്ഷേ,
അന്നു  രാത്രി  എന്റെ കണ്ണുകളെ  എത്ര മാത്രം ഇറുക്കിയടച്ചിട്ടും,  പീഡിപ്പിക്കപ്പെടുന്നവര്‍, പേരുകള്‍ നഷ്ട്ടപ്പെട്ടു അനാമികമാരായി തീര്‍ന്നവര്‍ , അവരുടെ ദേശത്തെ  തീരാദുഖത്തിലാഴ്ത്തിക്കൊണ്ട് കുപ്രസിദ്ധി നേടി കൊടുക്കുന്ന കഥകളിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ....   ഭീഭത്സമായ  രൂപത്താല്‍ എന്റെ കണ്ണുകള്‍ക്ക്  കുറുകെ വന്നു കറുത്ത  നിഴലാട്ടമാടാന്‍ തുടങ്ങി...
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...

ഏതോ  ദാരുണമായ ദുരന്തമേറ്റുവാങ്ങി  നിരാലംബരായിപ്പോയ പാവം മനുഷ്യരുടെ കഥ പറയുന്ന മാഗസിന്‍  കവര്‍  ചിത്രത്തിലെ ദയനീയതയില്‍ നിദ്രാവിഹീനമായ രാത്രികള്‍ എനിക്കു സമ്മാനിച്ചു കൊണ്ട് അവര്‍  നിറഞ്ഞാടി. അവരുടെ  ഭാഗങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു കൊണ്ട്‌ അവര്‍ പൊലിഞ്ഞു പൊയ്ക്കൊണ്ടിരുന്നു....പിന്നീട് അവര്‍ സ്വന്തം നാടിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു....

അണഞ്ഞു പോയ വഴി വിളക്കുകള്‍ സാക്ഷി നിര്‍ത്തി ഇനിയൊരു  വിപ്ലവവും വരാനില്ലെന്ന്  ആരോ വിളിച്ചു പറയുന്നത് പോലെ എന്റെ കാതുകളില്‍ അവരുടെ  കരിച്ചില്‍ മുഴങ്ങികൊണ്ടിരുന്നു, ഞാനെന്റെ കൈകള്‍ 
കൊണ്ട് ചെവി രണ്ടും പൊത്തിപ്പിടിച്ചുവെങ്കിലും എന്റെ കാതുകളില്‍  അത് വീണ്ടും  അലയടിച്ചുകൊണ്ടേയിരുന്നു...

ഇരുട്ടില്‍ നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ  ആ പഴയ ചുവന്ന കൊടികള്‍ക്ക്  ഇപ്പോള്‍  നിറം തീരെ മങ്ങിയിരിക്കുന്നു.  പണ്ട് കാഹളം മുഴക്കിയിരുന്ന  ഇന്കിലാബ്  വിളികളുടെ  പ്രതിധ്വനികള്‍ പോലും വലിയ വലിയ വന്‍ തോക്കുകളില്‍ തട്ടി നേര്‍ത്തു നേര്‍ത്ത്‌   ഇപ്പോള്‍ തീരെ  പ്രതിഫലിക്കാതായിരിക്കുന്നു...

 ഇനി  ഒന്നും തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും  ഞാന്‍ പ്രതീക്ഷകളോടെ  വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.... നിദ്ര തഴുകാന്‍ ഇനി ഏതു കഥയാണ് ഓര്‍ത്തെടുക്കേണ്ടതെന്ന്  അപ്പോഴും എനിക്കു നിശ്ചയമില്ലായിരുന്നു. 
ഏതോ മധുരസ്വപ്നത്തിന്റെ  പുഞ്ചിരിയില്‍  നിഷ്കളങ്കമായി അടുത്തു കിടന്നുറങ്ങുന്ന  മകന്‍. പക്ഷേ നാളെയുടെ പ്രഭാതങ്ങളില്‍ അവര്‍ക്ക് നല്‍കുവാന്  പ്രകൃതി എന്താണ്  ഒളിപ്പിച്ചുവെച്ചതെന്ന് അറിയാതെ ആശങ്കയോടെ ഞാന്‍ കിടക്കുമ്പോഴും  പുറത്തെ വന്യമായ  ഇരുട്ടില്‍ നിഗൂഡമായ ഒരു ചിരി കനത്തു വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.



2011 ജൂലൈ 25, തിങ്കളാഴ്‌ച

പിതൃതര്‍പ്പണം (കഥ )




ഒരു വൈകുന്നേരം അയാള്‍ , അച്ഛനെയും തോളിലേറ്റി നടക്കുകയായിരുന്നു. ഒരാളെ ചുമലിലേറ്റി ഏറെ ദൂരം നടക്കുമ്പോള്‍ ചുമലുകളും കൈകളും വേദനിക്കുന്നുണ്ടെങ്കിലും ഒരു വാഹനത്തിലും കയറാന്‍  മെനക്കെടാതെ നടന്നു പോവാന്‍ തന്നെ തീരുമാനിച്ചു. എന്തൊക്കെയൊ തീരുമാനിച്ചുറപ്പിച്ചത് പോലായിരുന്നു  അയാള്‍ ഓരോ ചുവടുകളും മുന്നോട്ടു വെച്ചത്. ഒരുപക്ഷേ, അച്ഛനെ   ഈ ഒരു ദിവസം കൂടി ചുമന്നാല്‍ മതിയല്ലോ എന്ന ആശ്വാസമായിരിക്കാം അപ്പോള്‍  അയാളുടെ മുഖത്ത് ഉണ്ടായിരുന്ന ഭാവം എന്ന് തോന്നുന്നു.

അച്ഛനെ ചുമലിലേറ്റിക്കൊണ്ട്  പോകുന്നത് കൊണ്ടോ  അതോ ഇത്ര കാലമായിട്ടും ഈ  വാര്‍ദ്ധക്യത്തെ ചുമക്കുന്നുവല്ലോ  എന്നൊക്കെയുള്ള, പുച്ഛഭാവത്തിലുള്ള സഹതാപ കണ്ണുകളെ അവഗണിച്ചു അയാള്‍ വളരെ പതുക്കെപ്പതുക്കെ എന്നാല്‍ , ദൃഡനിശ്ചയത്തോടെ   ലക്ഷ്യസ്ഥാനത്തേക്ക് നടന്നടുത്തു.
 
     ഇതേ പോലെ തന്നെയുള്ള ഒരു മാനസികാവസ്ഥയിലായിരുന്നു  ആ 
അച്ഛനും ..ജരാനരകള്‍ ബാധിച്ചപ്പോള്‍ മകനും അവന്റെ ഭാര്യക്കും മക്കള്‍ക്കും താന്‍ ഒരു ബാധ്യത ആവുന്നതിന്റെ ഉല്‍ക്കണ്ഠയും ശയ്യാവലംബമായതിന്റെ വേദനയും ക്ഷീണവും, ഭാര്യ മരിച്ചതോടെ  ഏകാകിയും നിരാലംബനുമായി പോയവന്റെ നിരാശയും എല്ലാം  കണ്ണുനീര്‍ വറ്റി കുഴിഞ്ഞു പോയ ആ കണ്ണുകളില്‍  കരുവാളിച്ചിരുന്നു.

    അയാള്‍ അച്ഛനോട് എങ്ങോട്ട് പോകുന്നു എന്തിനു പോകുന്നു എന്നൊന്നും പറഞ്ഞിരുന്നില്ല. അച്ഛന്‍ അതൊട്ട്‌ ചോദിച്ചതുമില്ല... പക്ഷേ ആ മുഖത്ത് തന്നെ  എങ്ങോട്ട്  കൊണ്ടു പോകുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കയോ ആകാംക്ഷയോ തെല്ലും ഇല്ലായിരുന്നു.ഭാര്യ മരിച്ചതോടെ ശരീരവും മനസും തളര്‍ന്നു കഴിഞ്ഞ അയാളെ സംബന്ധിച്ചിടത്തോളം എവിടെ പോയാലും എല്ലാം ഒരു പോലെയായിരുന്നു. ഒരു മരണത്തില്‍ കുറഞ്ഞതൊന്നും ആ അച്ഛനും ആഗ്രഹിച്ചിരുന്നില്ലയെന്ന് തോന്നുന്നു.
         അവര്‍ക്കിടയില്‍  പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു .ഇനിയൊന്നും പറയാനില്ലെന്ന് അച്ഛനും, ഇനിയൊന്നും കേള്‍ക്കാനില്ലെന്നു മകനും തീരുമാനിച്ചത് പോലെ  അവരുടെ പാതയില്‍   ഒരു മൌനം പുതഞ്ഞു കിടന്നിരുന്നു .

            അച്ഛനെയും ചുമന്നു കൊണ്ട് അയാള്‍  ആളുകള്‍ തിങ്ങി പാര്‍ക്കുന്ന തെരുവും കടന്നു വിജനമായ ഒരു കടല്‍ത്തീരത്തേക്കാണ് പോയത്.എന്തുകൊണ്ടോ എന്നും പ്രക്ഷുബ്ധമായിരുന്ന തിരമാലകള്‍  വളരെ ശാന്തമായാണ്  അന്ന്  തീരങ്ങളെ തഴുകിയത് .അയാള്‍ അച്ഛനെ ചുമലില്‍ നിന്ന്  താഴെ  ഇറക്കി അടുത്തു കണ്ട ഒരു മണല്‍ത്തിട്ടയില്‍ മെല്ലെ ചാരി കിടത്തി.

            ഇത്ര സമയം അച്ഛനെ  ചുമന്നു കൊണ്ട് നടന്നതിനാല്‍ അയാളും ക്ഷീണിച്ചു പോയിരുന്നു .അച്ഛനെ കിടത്തിയതിന്റെ തൊട്ടടുത്തു തന്നെയിരുന്നു അയാളും  കുറച്ചു സമയം വിശ്രമിച്ചു.ഇടയ്ക്കു അയാള്‍ അച്ഛനെ പാളി നോക്കിയപ്പോള്‍ വാര്‍ധക്യത്തിന്റെ  അവശതയാല്‍ കുഴിഞ്ഞു പോയ കണ്ണുകള്‍ അങ്ങ് വിദൂരതയില്‍ നട്ടു  നിര്‍വികാരതയോടെ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.ഇടയിലെപ്പോഴോ  അച്ഛന്റെ കണ്ണുകളും അയാളുടെ കണ്ണുകളും തമ്മിലുടക്കിയപ്പോള്‍ ,
 അച്ഛന്റെ കണ്ണുകളിലെ ദയനീയത താങ്ങാനുള്ള ത്രാണിയില്ലാത്തത് കൊണ്ടോ എന്തോ അയാള്‍ കണ്ണുകള്‍ വളരെ വേഗം പിന്‍വലിച്ചു .

           സൂര്യന്‍ അതിന്റെ  ഊര്‍ജപ്രഭാവം കെടുത്തി വെച്ച്  മെല്ലെ ആ കടലില്‍ താഴ്ന്നമരുമ്പോള്‍ അവര്‍ക്കിടയില്‍ ഇരുട്ട് ബാധിച്ചു തുടങ്ങിയിരുന്നു. മനസ്സില്‍ ബാക്കിയുള്ള നേരിയ പ്രകാശത്തിലാണ്  അയാള്‍ 
 , തന്റെ ഭൂതകാലത്തിലേക്ക് ഒന്ന് ചികഞ്ഞു നോക്കിയത്.

      അച്ഛനും അമ്മയ്ക്കും ഒറ്റ മകനായതുകൊണ്ട് വളരെ ലാളിച്ചും ഏറെ വാത്സല്യത്തോടും  കൂടിയാണ് അയാളെ അവര്‍ വളര്‍ത്തിയത്‌ .  മകന്റെ ഒരാവശ്യവും  എതിര്‍ക്കാതെ  
അവന്റെ സന്തോഷം അവരുടെ സന്തോഷമായി  കണ്ടു നടത്തിക്കൊടുത്തിരുന്നു. അവര്‍ക്ക് കിട്ടാതെ പോയ ഉന്നത വിദ്യാഭ്യാസം, വളരെ കഷ്ടപ്പെട്ടിട്ടായാലും അവനു  നല്‍കിപ്പോന്നു. അവരുടെ ആഗ്രഹങ്ങളും  പ്രതീക്ഷകളും കാത്തു സൂക്ഷിച്ചു കൊണ്ട് ആ മകന്‍  എല്ലാത്തിലും ഉന്നത വിജയങ്ങള്‍ തന്നെ  നേടിയെടുത്തു. അവന്റെ വളര്‍ച്ചയില്‍ അവര്‍  രണ്ടു പേരും അഭിമാനം കൊണ്ടു .ആ വിജയങ്ങള്‍ ഉയര്‍ന്ന ഉദ്യോഗവും നേടിയെടുക്കാന്‍ അവനെ സഹായിച്ചു.

              കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ അവനു ഇഷ്ടമാണ്  എന്നു പറഞ്ഞപ്പോള്‍ അവളുടെ വീട്ടുകാരുമായി സംസാരിച്ചു ഉറപ്പിച്ചു വളരെ ആര്‍ഭാടമായി തന്നെ അവരുടെ വിവാഹം നടത്തിക്കൊടുത്തു .അതില്‍ പിറന്ന  രണ്ടു  കുട്ടികളുമായി സസന്തോഷം  ജീവിക്കുന്നതിനിടയില്‍,   പൊടുന്നനെയാണ് അയാളുടെ അമ്മയുടെ മരണം.അമ്മയുടെ മരണത്തിനു ആ കുടുബം വലിയ വില കൊടുക്കേണ്ടി വന്നു. ആ മരണം  അച്ഛനെ വല്ലാതെ ഉലച്ചു  കളഞ്ഞു .അതോടെ തളര്‍ന്നു  പോയ അച്ഛന്‍ പിന്നെ ഒരു തരം വിഷാദത്തിലേക്കാണ്  വഴുതി വീണത്‌ .
       പിന്നീട് ഒരിക്കലും അതില്‍ നിന്ന് കരകയറാന്‍ സാധിക്കാത്തവണ്ണം  ഒരു വല്ലാത്ത  ഉന്മാദാസ്ഥയിലേക്കായിരുന്നു അച്ഛന്റെ മാറ്റം.തികച്ചും ഒരു  ഭ്രാന്തനെ പോലെ.....അയാള്‍ സഹതാപപൂര്‍വ്വം,  ക്ഷമയോടെ  അച്ഛനെ പരിപാലിച്ചുവെങ്കിലും ഭാര്യയുടെയും  മക്കളുടെയും പെരുമാറ്റം  അവജ്ഞയോടെയും  പരിഹാസത്തോടെയും കൂടിയായിരുന്നു . അതില്‍  അയാള്‍ക്കുള്ള വിഷമത്തെക്കുറിച്ച്   അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുന്നതല്ലാതെ ഒട്ടും തന്നെ കുറയുന്നില്ലായിരുന്നു.
        ഈ കാര്യത്തില്‍ അയാള്‍ക്ക് സങ്കടവും അതിലേറെ തന്റെ നിസ്സഹായതയില്‍  ആത്മനിന്ദയുമൊക്കെ തോന്നിയെങ്കിലും അപ്പോഴേക്കും എല്ലാം കൈ വിട്ടു പോയിരുന്നു ...ഭാര്യയുടേയും മക്കളുടെയും, അച്ഛനോടുള്ള  പെരുമാറ്റം ഒന്നിനൊന്നു വഷളായിക്കൊണ്ടിരുന്നതല്ലാതെ അതില്‍ ഒരു മാറ്റവും ഇല്ലാതെ നിരന്തരം തുടര്‍ന്നു. ഇന്ന് , ഭാര്യയും മക്കളും ഒറ്റക്കെട്ടായി നിന്ന്   അച്ഛനെ എവിടെയെങ്കിലും ഉപേക്ഷിക്കണം  എന്ന് അയാള്‍ക്ക് ഉഗ്രശാസന കൊടുത്തിരിക്കയാണ്...!!
 
       വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചു, അവിടെ കിടന്നു നരകിച്ചു മരിക്കാന്‍  അച്ഛനെ വിട്ടു കൊടുക്കാന്‍ അയാള്‍ക്കു  മനസ് വന്നില്ല . അങ്ങനെയാണ് അയാള്‍  ,എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനെയും കൊണ്ട് പ്രക്ഷുബ്ദമായ മനസുമായി  ഈ കടല്‍ത്തീരത്തേക്കു  വന്നത്.
        എന്നാല്‍ ആ അച്ഛനോട്  മകനുള്ള കടപ്പാടിന്റെ പേരിലായാലും  ധാര്‍മികതയുടെ പേരിലായാലും ഇപ്പോള്‍ അയാളൊരു ആത്മസംഘര്‍ഷത്തിലാണ്. അയാളുടെ ഉള്ളില്‍ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. അച്ഛനെ ഉപേക്ഷിച്ചാല്‍,  അയാളുടെ മുന്‍തലമുറയിലെ അവസാന കണ്ണിയാണ്  പൊട്ടിപ്പോകുന്നത് എന്ന ബോധം,അതോടൊപ്പം ഭാര്യയുടെയും മക്കളുടെയും മുന്നില്‍ എന്തു  പറയും എന്നറിയാതെ ജീവിതം  ഒരു വലിയ സമസ്യയായി അയാള്‍  തളര്‍ന്നിരുന്നു  പോയി .സ്വന്തം മനസാക്ഷിയോട്  തന്നെ നീതി പുലര്‍ത്താനാവാത്ത  അയാളുടെ ഹൃദയമിടിപ്പിന്റെ വേഗതയില്‍ ശ്വോസോച്ച്വാസം ഉച്ചസ്ഥായിലായി .
     സ്വന്തം മകന്റെ ഓരോ സ്പന്ദനങ്ങളും ശരിക്കറിയുന്ന ആ അച്ഛന്‍   അയാളുടെ ഓരോ പ്രവര്‍ത്തിയില്‍ നിന്നും എല്ലാം ഗ്രഹിച്ചു. മകനെ വളരെ വാത്സല്യത്തോടെ അടുത്തു വിളിച്ചു പറഞ്ഞു,
"മകനേ, ഈ കടല്‍ത്തിരമാലകളിലാണ്  ഞാന്‍ എന്റെ അച്ഛനെ ഉപേക്ഷിച്ചത്. അതു   പോലെ തന്നെ നീ എന്നെയും ഈ കടലില്‍ തന്നെ ഉപേക്ഷിക്കുക . എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട് .
ദേ നോക്കു, .... ഇവിടെയാണ്,ഈ തിരകളിലാണ്  ഞാന്‍ എന്റെ അച്ഛനെ തള്ളിയിട്ടു തിരിഞ്ഞു നടന്നത്.  പക്ഷേ എന്നെ ഇവിടെ  തന്നെ  ഉപേക്ഷിക്കരുത്  അങ്ങ്  ദൂരെ വളരെ ആഴം കൂടുതല്‍ ഉള്ളയിടത്തേക്കു     വലിച്ചെറിയൂ " എന്ന് പറഞ്ഞു അയാളുടെ കൈയില്‍ മുറുകെ പിടിച്ചു. അപ്പോഴും ഒരു പുഞ്ചിരി അച്ഛന്റെ മുഖത്ത് ബാക്കി ഉണ്ടായിരുന്നു
 

         അച്ഛനില്‍ നിന്ന് അതു ശ്രവിച്ച അയാള്‍ സ്തബ്ധനായി..! എന്നാല്‍, പെട്ടന്ന്  തന്നെ  മനോനില വീണ്ടെടുത്തെങ്കിലും അയാളുടെ വിറയല്‍ മാറിയിരുന്നില്ല. പിന്നെ ഒട്ടും സമയം പാഴാക്കാതെ വിറയാര്‍ന്ന കൈകളാല്‍   അച്ഛനെ വാരിയെടുത്ത് , നനഞ്ഞു കുതിര്‍ന്ന മണല്‍ത്തരികളില്‍ ഉറച്ച കാല്‍വെപ്പോടെ അലയടിച്ചു വരുന്ന  തിരമാലകളെക്കാള്‍ വേഗത്തില്‍  നടന്നകന്നു.

 
           അപ്പോള്‍ ചുറ്റിനും അന്ധകാരം പരത്തിക്കൊണ്ട്‌ സൂര്യന്‍ പൂര്‍ണമായും കടലില്‍ താഴ്ന്നിരുന്നു....  അതു വരെ ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍   രൌദ്രത്തോടെ കടല്‍ത്തീരത്തേക്ക്  ആഞ്ഞടിച്ചുകൊണ്ടിരുന്നു.... 

2010 ഒക്‌ടോബർ 18, തിങ്കളാഴ്‌ച

കുഞ്ഞു നക്ഷത്രങ്ങള്‍...!!!

           ഞങ്ങളുടെ നാട്ടില്‍ ഒരു കുഞ്ഞു മാലാഖയുണ്ടായിരുന്നു ,തിളങ്ങുന്ന കുഞ്ഞു കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള അവളെ ഞങ്ങള്‍ അമ്മു എന്ന് വിളിച്ചു, എങ്കിലും അവളൊരിക്കലും .... ഞങ്ങളോട് സംസാരിക്കുകയോ ... ഞങ്ങളെ കാണുകയോ ചെയ്തിരുന്നില്ല.

       അമ്മുകുട്ടി ഞങ്ങളുടെ വേദനയായിരുന്നുവെങ്കിലും ഒരിക്കല്‍ അവളെ കണ്ടവര്‍ പിന്നെ ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല അത്ര മാത്രം ഓമനത്തവും നിഷ്കളങ്കവുമായിരുന്നു ആ മുഖത്ത് . ആരിലും വാത്സല്യം ഉളവാക്കുന്ന രീതിയില്‍ അവള്‍ ഹൃദ്യമായി പുഞ്ചിരിക്കുമായിരുന്നു പതിനാലാം രാവില്‍ പൂനിലാവ്‌ പൊഴിയുന്നത് പോലെ.

        പക്ഷേ അവളുടെ നൊമ്പരങ്ങളെ വേദനകളെ ഒരിക്കല്‍ പോലും വേറെ ആളുകള്‍ അറിയിക്കുവാന്‍ മാത്രം അവള്‍ക് ഭാഷ ഇല്ലായിരുന്നു .പെറ്റമ്മയുടേ ഭാഷ അവളില്‍ അന്യമായി നിന്നു. നൊന്തു പെറ്റ അമ്മയെ കണ്ണ് കുളിര്‍ക്കെ ഒരു നോക്കു കാണുവാന്‍ ..... “ അമ്മേ “ എന്നു വിളിക്കുവാന്‍ അവള്‍ കൊതിച്ചിട്ടുണ്ടാവാം അവളുടെ  നിസ്സഹായതയില്‍ അവള്‍ വിതുമ്പുന്നുണ്ടാകാം......പലപ്പോഴും അവളുടെ അകം നിറഞ്ഞു കവിഞ്ഞ വാക്കുകള്‍ ദഹിക്കാതെ പുറത്തേക്ക നിര്‍ഗമിച്ചപോള്‍ കുരളിയില്‍ കുരുങ്ങി അവ്യക്തമായ ചില ഗദ്ഗദങ്ങള്‍ മാത്രമായി മാറിപോവാറുണ്ട് ....
    
അന്ധകാരം നിറഞ്ഞു ആടിയ അവളുടെ ജീവിതത്തില്‍ സ്വപ്നങ്ങള്‍ മാത്രമായിരിക്കാം അവളോട്‌ കിന്നാരം പറഞ്ഞിരുന്നത് ....
 

           ഒരു ദിവസം , അന്ന് അമ്മുവിന്‍റെ ജന്മ ദിനമായിരുന്നു.സ്വന്തം ജന്മദിനം പോലും തിരിച്ചറിയുവാന്‍ കഴിയാത്ത അമ്മുവിനെ തേടി ,പുലര്കാല സ്വപ്നത്തില്‍ എന്ന പോലെ ആകാശത്തിലെ താരാഗണത്തില്‍ നിന്ന് ഒരു കുഞ്ഞു നക്ഷത്രം , ഒരു ബാലന്റെ രൂപം പൂണ്ടു ഭൂമിയിലേക്കിറങ്ങി വന്നു , അവന്റെ കണ്ണുകളില്‍ ഞങ്ങളുടെ കുഞ്ഞു മാലാഖ തിളങ്ങി നിന്നു , അവന്‍ കൊണ്ട് വന്ന സ്വര്‍ഗത്തിലെമാലാഖമാരുടെ വെള്ള വസ്ത്രം അവളെ അണിയിച്ചപ്പോള്‍ അവള്‍ ശരിക്കും ഒരു കുഞ്ഞു മാലാഖയായി മാറി. 

                അവന്റെ ചൂണ്ടു വിരല്‍ അവള്‍ക്ക് സംസാര ശേഷിയും കാഴ്ചയും കൊടുത്തപ്പോള്‍ അവള്‍ അവനെ അച്ചു എന്ന് വിളിച്ചു .അവള്‍ ആദ്യമായി കണ്ടത് അവനെയായിരുന്നു.
അവള്‍ക്ക് അവളുടെ അമ്മയെ കാണിച്ചു കൊടുത്തു ,അവള്‍ “അമ്മേ” എന്ന് വിളിച്ചു പക്ഷേ അവളുടെ വിളിക്ക് അപ്പുറത്തായിരുന്നു അമ്മ.അത് അവളില്‍ ഒരു സങ്കടം നിഴലിച്ചുവെങ്കിലും അച്ചുവിന്റെ സാനിദ്ധ്യം അവള്‍ക്ക് പ്രിയപ്പെട്ടതു കൊണ്ട് തന്നെ എല്ലാം എളുപ്പം മറന്നു.

        അച്ചു, അമ്മുവിനെ കൂട്ടി കടല്‍ കരയിലേക്ക് പോയി . കടല്‍ കണ്ടു ,കര കണ്ടു .തിര കണ്ടു .മണ്‍ തരികളെ കണ്ടു .അമ്മുവിന്‍റെ കണ്ണുകളില്‍ പൂത്തിരി വിടര്‍ന്നു,അമ്പരപ്പും കൌതുകവും കൊണ്ട് അവള്‍ പുഞ്ചിരിച്ചു. മണിമുത്തുകള്‍
പൊഴിക്കുന്നത്  പോലെ പൊട്ടി പൊട്ടി ചിരിച്ചു .ആര്‍ത്തിരമ്പുന്ന തിരമാലകളേക്കാള്‍ ഉച്ചത്തില്‍ അവള്‍ വിളിച്ചു കൂവി ..... ആ മണ്‍ന്തരികളില്‍ കൂടി തുള്ളി ചാടി നടന്നു .ആര്‍ത്തിരമ്പുന്ന തിരമാലകളെ കൈ കുമ്പിളില്‍ കോരി എടുത്തു അത് വരെ തൊട്ട് മാത്രം അറിഞ്ഞ തിര ഇളക്കങ്ങളെ കണ്ടും അറിഞ്ഞു. അച്ചുവും അമ്മുവും ഈ ഭൂമിയിലെ മാലാഖമാരായി പറന്നു നടന്നു, അവരുടെ ലോകത്ത് അവര്‍ മാത്രം ,അവര്‍ക്ക് മാത്രം അറിയാവുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു, അവര്‍ക്ക് മാത്രം കാന്നുന്ന കാഴ്ചകള്‍ അവര്‍ കണ്ടു . പിന്നെ , .
അച്ചു അവള്‍ക്ക് മുത്തശ്ശിയെ കാണിച്ചു കൊടുത്തു .മുത്തശ്ശിക്കഥകള്‍ പറഞ്ഞു കൊടുത്തു ,ആ
കടപ്പുറത്തു മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും കളിച്ചു .അങ്ങനെ അവര്‍ അവരുടെ ലോകത്ത് ആരത്തുലസിച്ചു നടന്നു.
          ചിലപ്പോ അങ്ങനെ ആണ് നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ടായല്‍ സമയത്തിനു വേഗത കൂടി പോവും.നേരം പോകുന്നത് അവര്‍ അറിയില്ല .നേരം സന്ധ്യാ മയങ്ങി .
ഇത് ഒന്നും അവരും അറിഞ്ഞില്ലെന്ന് തോന്നുന്നു ... ..സുര്യന്‍ പടിഞ്ഞാറ് ചാഞ്ഞു ....ചന്ദ്ര ബിംബം കാര്‍ മേഘങ്ങളേ തള്ളി മാറ്റി മെല്ലെ തല പൊക്കി അവരെ നോക്കി ചിരിച്ചു.അമ്മു അത്ഭുതത്തോടെ അതിലും മേറെ
ആഹ്ലാദം  അടക്കാന്‍ വയ്യാതെ ഹായ് ഹായ് എന്ന് പറഞ്ഞു കൈ കൊട്ടി പൊട്ടി ചിരിച്ചു ,
അപ്പോള്‍ അമ്മുനെ നോക്കി അച്ചു മെല്ലെ പറഞ്ഞു "എനിക്ക് പോവാന്‍ നേരമായി"
"എവിടേക്ക് " അമ്മുവിന്റെ ചിരി മാഞ്ഞു
ആകാശത്തിലേക് തെളിഞ്ഞു വരുന്ന നക്ഷത്രങ്ങളെ നോക്കി അച്ചു പറഞ്ഞു " ദെ നോക്ക് അങ്ങോട്ട് നോക്ക് .കണ്ടോ ..ഒരു പാട് നക്ഷത്ര കൂട്ടങ്ങളെ കണ്ടോ ?അവരാണ് എന്റെ കൂട്ടുകാര്‍ , അവരുടെ അടുത്തേക്ക് പോവണം "
"പോവണോ ? പോവാതിരുനൂടെ ? അമ്മു ചോദിച്ചത് വളരെ പെട്ടന്നായിരുന്നു.
"പോവതിരിക്കാനാവില്ല ,പോവാതിരുന്നാല്‍ അവിടെ നിന്നു ആര് ചിരിക്കും , ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കാത്തിരിക്കുന്നു . ഇല്ലെങ്കില്‍ അവര് പിണങ്ങും ." ഒരു ഇടി തീ പോലെ അവള്‍ അത് കേട്ടു
" എങ്കില്‍ ......എന്നെ കൂടെ കൊണ്ട് പോകാമോ? "അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു .."എനിക്ക് വയ്യ .. കൂട്ടുകാര്‍ ഇല്ലാത്ത ലോകം,അമ്മേ എന്ന് വിളിക്കാന്‍ സാധി ക്കാനോ .. അമ്മയെ കാണാന്‍ ആവാതെയുള്ള ലോകം എനിക്ക് വേണ്ട "
അവള്‍ കരയാന്‍ തുടങ്ങി . അച്ചുവിന് അത് കണ്ടു
നിൽക്കാനോ  ഒന്ന് ആശ്വസിപ്പിക്കന്നോ കഴിയുമായിരുനില്ല.വിതുമ്പി കരയുന്ന അവളുടെ
കണ്ണില്‍ നോക്കി .....മനസില്ലാ മനസോടെ അച്ചു സമ്മതിച്ചു...
അവള്‍ക്ക് സന്തോഷമായി ..അമ്മുവില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

                 അച്ചു അവന്റെ ചിറകുകള്‍
അവൾക്കായി വിടര്‍ത്തി കൊടുത്തു ,അമ്മു അതില്‍ കയറി ആ താരാപഥത്തിലേക്ക്  പറന്നു പോയി ....

          ആകാശത്തിലെ നക്ഷത്ര ഗണത്തില്‍ നിന്ന് രണ്ട് കുഞ്ഞു നക്ഷത്രങ്ങള്‍ നമ്മളെ നോക്കി ചിരിക്കുനില്ലേ അത് അച്ചുവും അമ്മുവും ആയിരിക്കാം 


            എന്റെ വീടിന്റെ മുറ്റത്തും ഞാന്‍ ഒരു ചെടി നട്ടു, നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി.....
നിദ്രാവിഹീനമായ രാത്രിയുടെ യാമങ്ങളില്‍ അത് പൂത്തു തളിര്‍ത്തത് കാണാന്‍ ഞാന്‍ ചില്ല് ജാലകത്തിലുടെ അങ്ങ് ദൂരേയ്ക്ക് ഉറ്റ് നോക്കാറുണ്ട് ...
പലപ്പോഴും മഞ്ഞുപാളികള്‍ ചില്ലുകളില്‍ പതിഞ്ഞു കിടന്നത് കൊണ്ടോ അമ്മുവിന്‍റെ വിരഹത്താല്‍ ഓര്‍ത്തു തേങ്ങിയിരുന്ന എന്റെ കണ്ണുകളില്‍ കണ്ണീര്‍ പടര്‍ന്നതിനാലോ എന്തോ എനിക്ക് തെളിഞ്ഞു കാണുവാനും കഴിഞ്ഞില്ല. എന്നാലും വെറുതെ ആണ് എങ്കിലും എന്റെ കണ്ണുകള്‍ ഇന്നും അങ്ങ് ദൂരേക്ക് സഞ്ചരിക്കാറുണ്ട്

2010 ജൂലൈ 14, ബുധനാഴ്‌ച

പഞ്ച(തന്ത്ര)കഥകള്‍.....

അടയാളം
"ഹലോ , എവിടെ എത്തി ? പുറപ്പെട്ടോ?"
"ഹേയ് ഇല്ല.ഇപ്പൊ പുറപ്പെടും,
നല്ല മഴാ ...അത്  ഒന്ന് കുറഞ്ഞാല്‍  നാലഞ്ച് മണിക്കൂറിനുള്ളില്‍ അവിടെ എത്തും' ആ നഗരത്തില്‍ എത്തിയാല്‍ എങ്ങനെ നിന്റെ വീട് തിരിച്ചറിയും ?വല്ല അടയാളവും ഉണ്ടോ ?".
"അത് പ്രോബ്ലം ഒന്നുമല്ല. ...ഇവിടെ എത്തുമ്പോള്‍ തന്നെ നീണ്ടു പരന്നു കിടക്കുന്ന റോഡില്‍ ഒരു കുഴി ഉണ്ട് അതിനു നടുവില്‍ ഒരു വാഴയും വെച്ചിട്ടുണ്ട് , അത് ആണ് അടയാളം "
പക്ഷെ നമ്മുടെ മന്ത്രി പ്രഖ്യാപിച്ച അയ്യായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് നിക്കത്തുന്ന കുഴിയില്‍ ഇത് പെടുമോ എന്തോ ?.
 
കടപാട് : ഒരു മന്ത്രിയോടും അല്ല ....


ലേബല്‍

ഒരു ഊരുതെണ്ടി തന്റെ ജീവിതം റെയില്‍ പാളത്തില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.അതുവരെ കരുതി വെച്ച മുഴുവന്‍ സമ്പാദ്യവും കൊണ്ട് ഒരു കോറത്തുണി വാങ്ങി തയ്യല്‍ കടയിലേക്ക് നടന്നു.അത് വരെ കുപ്പായം ധരിക്കാതിരുന്ന അയാള്‍ ഒരു കുപ്പായം തയ്പ്പിക്കാനും ആ തയ്യല്‍ കടയുടെ പേര് അതില്‍ തുന്നി വെക്കാന്‍ ആവശ്യപ്പെടാനും മറന്നില്ല..


കടപാട് :എന്നോട്  തന്നെ .......മരിക്കുന്നതിനു   മുന്പ്  സ്വന്തം  ലേബല്‍  നാല് ആളുകള്‍ അറിയണമെന്ന ആഗ്രഹത്തില്‍ കോപ്രായങ്ങള്‍ കാട്ടി കൂട്ടുന്നു . 


ഹര്‍ത്താല്‍
ഗംഭീര പ്രവചനങ്ങള്‍ നടത്തിയ നീരാളിയുടെ പ്രവചനങ്ങളില്‍ വിറളി പൂണ്ട പച്ച തത്തമ്മ ജോലി നഷ്ട്ടപ്പെടുമെന്ന ഭീതിയില്‍ സെക്രറ്ററിയേറ്റു നടയില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങി.പച്ച തത്തമ്മയോട് അനുഭാവം പ്രകടിപ്പിച്ചു നാളെ കേരളത്തില്‍ ഹര്‍ത്താല്‍
ജയ് ജയ് കേരളം .ജയ് ജയ് പച്ച തത്തമ്മ .....ജയ് ജയ് ഹര്‍ത്താല്‍ ... !!!

കടപാട് :നീരളിയോടു ..പാവം നീരാളി ഇത് ഒന്നും അറിയില്ല


വിശേഷം

"എന്നായുണ്ട്‌ വിശേഷം ?"
"സുഖം തന്നെ .അവിടെയോ ?"
"അവിടത്തെ പോലെ ഇവിടെയും സുഖം ,പരമ സുഖം "
പിന്നെ എന്താണാവോ .ഈ ലോകത്തിനു മാത്രം ഇത്ര സുഖക്കേട്‌ ?"

കടപാട് :മറന്നുപോയത്‌ ജീവിതമെന്ന് തിരിച്ചറിയുന്നതിനാല്‍ പ്രവാസത്തിന്റെ ഷരപ്രവാഹങ്ങളില്‍ സ്വയം ഒഴുകാന്‍ വിധിക്കപ്പെട്ടവനായ പി. ശിവപ്രസാദ്‌ എന്ന മൈനാഗന്(ശിവേട്ടന് ) 

സന്തുഷ്ട കുടുംബം
ഒരു ചാനല്‍ പ്രൊഡ്യൂസര്‍ പുതിയ ഒരു പ്രോഗ്രാമിന്റെ പണിപ്പുരയിലായിരുന്നു കുറച്ചു മാസങ്ങളായി . പ്രോഗ്രാമിന്റെ പേര് സന്തുഷ്ട കുടുംബം ...വളരെ പ്രശസ്തരുടെ കുടുബ ജീവിതത്തിന്റെ വിജയത്തിലേക്ക് ഒരു എത്തി നോട്ടം ...അതിന്റെ തിരക്കിനിടയില്‍ വീട്ടു കാര്യമൊക്കെ മറന്നു പോയി...നൂറു എപ്പിസോഡ് പിന്നിട്ടു പ്രോഗ്രാമിന്റെ വിജയത്തിന്റെ സന്തോഷത്തോടെ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു

കടപാട് :മുന്പ് എന്നോ വനിതയില്‍ വന്ന സന്തുഷ്ട കുടുംബം എന്നെ പങ്ക്തിയോടു

2010 ജൂലൈ 4, ഞായറാഴ്‌ച

വിലക്കപെട്ട സ്വപനങ്ങള്‍ ..(കഥ)

















അയാളുടെ സ്വപ്നമായിരുന്നു ഒരു വീട്.ഒരു ശരാശരി പ്രവാസിയുടെ ജീവിത ലകഷ്യയത്തിലൊന്നാണ് സ്വന്തം നാട്ടില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചു വീട് .ജീവിതത്തിന്റെ നല്ല പങ്കും മറുനാട്ടില്‍ ഹോമിച്ചു ശിഷ്ടമായി കിട്ടുന്ന ചെറിയ കാലയളവ്‌ ഒരു കുടുംബമായി സ്വയം പണി കഴിപ്പിച്ച വീട്ടില്‍ താമസിച്ചു മരിക്കുക.
അയാളുടെ അമ്മ എന്നും പറയും"മോനെ പട്ടിണിയാണെങ്കിലും കേറി കിടക്കാന്‍ ഒരു കൂര എങ്കിലും വേണം" 
ആകാശ ചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലെ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ ഏകാന്തമായ മനസുമായി ഒരു കൊച്ചു വീട് എന്ന സ്വപ്നമായി അയാള്‍ നടന്നു. 

ആദ്യമായി ആ സ്വപ്ന ഗൃഹത്തെ കുറിച്ച് പറഞ്ഞത് ഭാര്യയോടായിരുന്നു " പൂമുഖവും നടുമുറ്റവും തുളസി തറയും കെടാവിളക്കും ആഗ്രശാലയും പൂജാമുറിയും ഓട്ടു പാത്രങ്ങളും പൂവും പൂന്തോട്ടവും ഒക്കെ ഉള്ള ഒരു കൊച്ചു വീടിന്റെ അയാളുടെ സങ്കല്പത്തെ കുറിച്ച് ഫോണിലുടെ പറഞ്ഞപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു;
"ദേ മനുഷ്യ ...സുഖമില്ലേ ?ഈ കാലത്ത് അതിനു ഒക്കെ ആരാ മുതിരുന്നത് .വീട് പണിയെന്ന്ച്ചാല്‍ ഒരുപാടു നൂലാമാലയും പൊല്ലാപ്പും ആണ് "പിന്നെ ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു "നമുക്ക് ഫ്ലാറ്റ് മതി ,ഫ്ലാറ്റിന്റെ ഗുണഗണങ്ങളെ കുറിച്ച് അവളുടെ വിശദീകരണങ്ങള്‍ ഒന്നും അയാള്‍ കേട്ടില്ല.ഒരുപാടു ന്യായീകരണങ്ങള്‍ അയാള്‍ പറഞ്ഞു നോക്കി എങ്കിലും അവള്‍ക്ക് അതില്‍ കുറഞ്ഞത്‌ ഒന്നും സ്വീകാര്യമായില്ല.അവസാനം അയാളെ കൊണ്ട് സമതിപ്പിച്ചിട്ടു മാത്രമേ അവള്‍ ഫോണ്‍ വെച്ചുള്ളൂ.
അയാളുടെ സ്വപങ്ങള്‍ ഓരോന്ന് ഉരുകി തീരുവെന്നു വെന്ന് അയാള്‍ ഭയപെട്ടു . നിദ്ര ഹീനമായ രാത്രികള്‍ അയാള്‍ക്ക് പേക്കിനാവുകള്‍ സമ്മാനിച്ചു കടന്നു പോകാന്‍ തുടങ്ങി .
പുതു ഫ്ലാറ്റ് വാങ്ങിയതും അവിടേക്ക് താമസം മാറ്റിയതും ഒക്കെ ഫോണ്‍ ചെയ്തു പറയുമ്പോള്‍ അവള്‍ നല്ല സന്തോഷത്തിലായിരുന്നു.

കൊഴിഞ്ഞു വീണ നഷ്ട്ട സ്വപ്നങ്ങളുമായി അയാള്‍ തിരികെ വരുമ്പോള്‍ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ വന്നിരുന്നു അവര്‍ ...പുതിയ ജീവിതവും പുതു സഹവാസം അവളിലും മക്കളിലും നല്ല മാറ്റം അയാള്‍ ശ്രദ്ധിച്ചു.അവരും ഈ നഗരത്തിന്റെ ഭാഗമായി മാറിയത് പോലെ തോന്നി.എന്തോ അന്യമായി പോകുന്നത് പോലെ. എങ്കിലും അവരില്‍ നിന്ന് മാറി നിക്കാന്‍ അയാള്‍ക് കഴിയുമായിരുന്നില്ല പക്ഷേ ഒരു അസ്വസ്ഥമായ മനസുമായി പുതിയ ജീവിതത്തെ പൊരുത്തപെടാന്‍ ശ്രമിച്ചു. 


നഗരത്തിന്റെ വിരസതയും ആത്മാവ് ഇല്ലാത്ത ചുമരുകളും മണ്ണിന്റെ മണമില്ലാത്ത മഴയുടെ സംഗീതവും പൂവും പൂന്തോട്ടവും പുല്‍ കൊടിയുമില്ലാത്ത ഭൂമിയില്‍ നിന്ന് എട്ടാം നിലയില്‍ ഒരു ജീവിതം.ജാനാല തുറന്നു വെച്ചാല്‍ പച്ചപ്പ്‌ ഉള്ള പ്രകൃതിക്ക് പകരം നരച്ച
ആകാശവും നേര്‍ത്ത കണികകള്‍ പോലെ നിരങ്ങി നീങ്ങുന്ന വാഹങ്ങളുടെ നീണ്ട നിരയും ഉറുബിനെ പോലെ ഇഴയുന്ന മനുഷ്യരുടെയും മനം മടുപ്പിക്കുന്ന കാഴ്ചകള്‍ മാത്രം. ഔപചാരികതയില്‍ കവിഞ്ഞു ആത്മബന്ധം ഇല്ലാത്ത ചിരിക്കാന്‍ മറന്നു പോകുന്ന അയല്‍ക്കാര്‍.ഒന്നും ചെയ്യാന്‍ ഇല്ലാതെ ആ ഫ്ലാറ്റിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി കൂടാന്‍ ശ്രമിച്ചു പക്ഷേ പരാജയമായിരുന്നു ഫലം . അയാളുടെ ആ പഴ തറവാടും ആ പച്ചപ്പും ആ ഗ്രാമവും അയാളെ മാടി വിളിക്കുന്നത് പോലെ അയാള്‍ക് തോന്നി തുടങ്ങി . 
പിന്നെ ഒരു രാത്രി, നിലാവിനെ സാക്ഷി നിര്‍ത്തി ആ ഫ്ലാറ്റില്‍ നിന് അയാള്‍ ഇറങ്ങി നടന്നു.... നടത്തം ഓട്ടമാക്കുന്നതിന്നു മുന്പ് അയാള്‍ ഒന്ന് തിരഞ്ഞു നോക്കി .... ആയിരം നിഴലുകള്‍ അയാളെ നോക്കി പരിഹസിക്കുന്നണ്ടായിരുനു അതില്‍ അയാളുടെ ഭാര്യയുണ്ട് മക്കളുണ്ട് എന്തിനു അയാളുടെ നിഴലുകള്‍ പോലും അതിലുണ്ടോ...? എന്നയാള്‍ സംശയിച്ചു 

2010 ഏപ്രിൽ 25, ഞായറാഴ്‌ച

അയാളുടെ പ്രാര്‍ത്ഥന


ഡിസംബറിലെ ഒരു തണുത്ത പ്രഭാതം! മഞ്ഞു മേഘങ്ങളെ വിട്ടു ഉദിച്ചുയരാന്‍ മടിക്കുന്ന സൂര്യനെപ്പോലെ, ഉണര്‍ന്നിട്ടും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ അയാള്‍ പുലര്‍ച്ചെ കണ്ട സ്വപനത്തിന്റെ അനുഭൂതിയില്‍ അങ്ങിനെ മയങ്ങി കിടന്നു. ഒരു തിങ്കളാഴ്ചയായിരുന്നു അത്....കഴിഞ്ഞു പോയ അവധി ദിവസത്തിന്റെ ആലസ്യത്തില്‍ നിന്ന് അടര്‍ന്നു മാറാന്‍ ‍കൂട്ടാക്കാത്ത മനസുമായി അയാള്‍ ഇന്നലെകളിലെ ഓര്‍മകളിലേക്ക് വെറുതെ മനസ്സിനെ പായിച്ചു .
           കാലചക്രത്തിന്റെ കലണ്ടറില്‍ നിന്നും മാഞ്ഞു പോയ വര്‍ഷങ്ങള്‍ അയാളില്‍ അവശേഷിപ്പിച്ചത്, കഷണ്ടി കയറിയ തലയും താടിയില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട നരച്ച രോമങ്ങളും, ഒരു കൊച്ചു വീടും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവും പിന്നെ കുറെ കടങ്ങളും മാത്രം....ഒരു സര്‍ക്കാര്‍ ആപ്പീസിലെ സാദാ ക്ലാര്‍ക്കിന്റെ ജീവിത്തില്‍ നിന്ന് അതില്‍ കൂടുതലായി എന്ത് പ്രതീക്ഷിക്കാനാണ്? അത് കൊണ്ട് തന്നെ അതിന്റെ എല്ലാ പരാധീനതകളും അയാളില്‍ എപ്പോഴും പ്രകടമായിരുന്നു .
          ഭാര്യയുടെ ഉച്ചത്തിലുള്ള പിറുപിറുക്കലും പാത്രങ്ങളുടെ കലമ്പലുമാണ് അയാളെ കഴിഞ്ഞ കാലത്തില്‍ നിന്നും ഉണര്‍ത്തിയത് .അപ്പോഴാണ് അയാള്‍ക്കു സ്ഥലകാലബോധം ഉണ്ടായത്.വേഗം ചാടിയെഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു .എത്രയും വേഗം ആപ്പീസിലേക്ക് പോവണം എന്ന ചിന്തയില്‍, ധൃതിയില്‍ കുളിയും മറ്റുംനടത്തി. വൈകി എത്തിയാല്‍ ചുവക്കുന്ന മേലധികാരിയുടെ മുഖം എല്ലാത്തിലും ധൃതിപ്പെടാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കുളിയും വസ്ത്രം മാറലും കഴിഞ്ഞു ക്ലോക്കിലേക്ക് നോക്കിയപ്പോള്‍,സമയത്തിന് എന്താണിത്ര വേഗത എന്നാണ് അയാള്‍ ആലോചിച്ചത്.ഊണുമേശയില്‍ നിരത്തിയ പ്രാതല്‍ കഴിച്ചെന്നു വരുത്തി അയാള്‍ വേഗം ഇറങ്ങി നടന്നു.ഭാര്യയുടെ പിന്‍വിളികളെ അവഗണിച്ചു...... പാതി നടന്നും ഓടിയും അയാള്‍ ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി പോകുമ്പോഴും ബസ്‌ പോയിട്ടുണ്ടാവരുതേ എന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന.
           എന്നാല്‍, അയാള്‍ വീടിന്റെ പടവുകള്‍ ഇറങ്ങുമ്പോഴേക്കും ബസ്സ്‌ , സ്റ്റോപ്പില്‍ എത്തി കഴിഞ്ഞിരിക്കുന്നു. വെപ്രാളത്തോടെ അയാള്‍ റോഡിലേക്ക് ഇറങ്ങിയതും ബസ്സ്‌ മുന്നില്‍ എത്തിയതും അറിയാതെ കൈകള്‍ നീട്ടിയതും എല്ലാം ഒരുമിച്ചായിരുന്നു. അയാള്‍ ആ ബസ്സിലേക്കു ധൃതിയോടെ ഓടിക്കയറി. പിന്നെ വാച്ചിലേക്കു നോക്കി, സമയം അതിക്രമിച്ചിരിക്കുന്നു. മേലധികാരിയുടെ ക്ഷോഭിച്ച മുഖം അയാളുടെ മനോമുരുകത്തില്‍ തെളിഞ്ഞു വന്നു. എത്രയും വേഗം എത്തിയാല്‍ മതിയായിരുന്നു എന്നായി അയാളുടെ അടുത്ത പ്രാര്‍ത്ഥന,
             പിന്നെ പിന്നെ ഓരോ സ്റ്റോപ്പിലും ബസ്സ്‌ എത്തുമ്പോഴും ഈ ബസ്സ്‌ ആ സ്റ്റോപ്പില്‍ നിര്‍ത്താതെ എത്രയും വേഗം തന്റെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരണം എന്ന് മാത്രമായി അയാളുടെ പ്രാര്‍ത്ഥന !

2010 ഏപ്രിൽ 6, ചൊവ്വാഴ്ച

നിധി (കഥ)


അയാള്‍ക്ക് ഒരു നിധി കിട്ടി .ഒരു നിധിയെ തേടി അയാള്‍ക്ക് പോവാന്‍ കഴിയുമായിരുന്നിലെങ്കിലും നിധി അയാളെ തേടി വരികയായിരുന്നു .അത് കളഞ്ഞുകിട്ടിയ മാണിക്യമായിരുന്നതുകൊണ്ട് തന്നെ സന്തോഷിക്കാന്‍ മാത്രം ഒന്നും അതില്‍ ഒരു മഹാത്മ്യവും അയാള്‍ കണ്ടില്ല, അതുകൊണ്ട് തന്നെ തെല്ലും
ഭാവ വേദവും ഉള്ളവായാതുമില്ല എങ്കിലും നിധി കിട്ടിയവന്റെ സന്തോഷത്തേക്കാള്‍ ഉപരിയായി നഷ്ടപ്പെട്ടു പോകുബോള്‍ ഉണ്ടാവുന്ന നൊമ്പരമായിരുന്നു അയാളുടെ മനസ്സില്‍ ഒരു വെളിപാട്‌ പോലെ വേട്ടയാടിയത് . പാതി വഴിയില്‍ എന്നോ ഉറങ്ങിയ അയാളുടെ സ്വപ്നപാതകള്‍ ആ നിധി സ്വായത്തമാക്കാന്‍ അതിക സമയം എടുത്തില്ല . അതില്‍ ഒരു ചെറു കൂടൊരുക്കി ചേക്കേറിയത് അയാള്‍ പോലും അറിഞ്ഞിരുന്നില്ല.

   പിന്നെ എപ്പോഴോ നിധിയെ അയാള്‍ ഇഷ്ടപെടാന്‍ തുടങ്ങി. മനസ്സില്‍ ഒരു മാണിക്യചെപ്പു പണിതു അമൂല്യമായ രത്നങ്ങളെ പോലെ ആരും കാണാതെ മനസ്സില്‍ സൂക്ഷിച്ചു വെച്ച് ഒരു നിധി കാക്കുന്ന ഭൂതമായി മാറി ‍ പുതിയ സ്വപങ്ങളും മോഹങ്ങളും നെയ്തു കൂട്ടികൂട്ടി കൊണ്ടിരുന്നു . വന്‍ മതിലുകളാല്‍ കോട്ട കൊത്തളങ്ങള്‍ ‍ നിര്‍മ്മിച്ച്‌, ആയിരം കണ്ണുകള്‍ മുഴുക്കെ തുറന്നു വെച്ച്, നീരാളിയെപ്പോലെ കൈകള്‍ വിടര്‍ത്തി ആ കോട്ടയുടെ മതിലുകളില്‍ പടര്‍ന്നു പന്തലിച്ചു.കഴുകനെ പോലെ ചിറകുകള്‍ വിടര്‍ത്തി ഊണും ഉറക്കവും ഉപേക്ഷിച്ചു ആ നിധിക്ക് കാവലാളായി.
ഉദയാസ്തമയങ്ങളും ദിനങ്ങള്‍ ‍ കൊഴിഞ്ഞതും മാസങ്ങള്‍ മാറി മറഞ്ഞതും ഒന്നും അയാള്‍ അറിഞ്ഞിരുന്നില്ല. സൂര്യനു ചുറ്റും കറങ്ങുന്ന ഒരു പുതു ഗ്രഹം പോലെ, പൂവിനു ചുറ്റും വലംവെക്കുന്ന വണ്ടിനെപ്പോലെ അയാളുടെ സഞ്ചാര ബ്രമന്നത്തില്‍ രാപ്പകലുകള്‍ കൊഴിഞ്ഞു വീണുവെങ്കിലും എന്തൊക്കെയോ നേടിയവന്റെ മന്ദഹാസം അയാളുടെ ചുണ്ടില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
പക്ഷേ ആ നിധി അയാളെ തേടി വന്നത് പോലെ അത് നഷ്ട്ട പെട്ട് പോവാനും അധിക സമയം എടുത്തില്ല എന്നതാന്നു നേര്. അത് ഒരു കരികട്ട മാത്രമാ യിരുനുവെന്നും ഊര്‍ജവും ഉത്ല്സാഹവും നഷ്ടാമായി ബാകി വന്നത് ഉറുമ്പ് അരിച്ചു അരിച്ചു വെറും ചാരമായി മാറ്റിയ ഹൃദയഭേദകം കാഴ്ച കാണുമ്പോഴേക്കും അയാള്‍ക്ക് ഒന്നും ചെയ്യാനാവാതത്ര വൈകിപ്പോയിരുന്നു

2010 മാർച്ച് 30, ചൊവ്വാഴ്ച

അയാള്‍ കഥ എഴുതുകയായിരുന്നു (കഥ )

             
               അയാള്‍ എഴുതുകയായിരുന്നു.മനസിന്റെ  മായിക  പ്രപഞ്ചത്തിന്റെ   അതിവരമ്പുകള്‍  കടന്ന്   ആകാശത്തിലെ  അതിവിസ്മയ കാഴ്ചകളായ അനന്ത വിഹായസുകളുടെ   ഉള്‍തുടിപ്പുകളെ   തൊട്ടറിഞ്ഞു  അയാള്‍ എഴുതിക്കൊണ്ടേയിരുന്നു.ശരറാന്തലിന്റെ ഇരുണ്ട  വെട്ടത്തില്‍ അയാള്‍ സ്വയം സൃഷ്ടിച്ചെടുത്ത  ഏകാന്തതയോടെ  ആ കുടുസു മുറിയിലെ  ഒരു മൂലയിലെ പീഠത്തിനു മുകളില്‍  കൂനിക്കുനിഞ്ഞിരുന്നു  മുഷിഞ്ഞ  കടലാസുകളില്‍ കാലം  വരുത്തിയ  വിറക്കുന്ന കൈകളോടെ    അയാള്‍   എഴുതുകയായിരുന്നു.  കൂട്ടായി  ഒരു പൂച്ചയും..... അതിരാവിലെ   ഉണരും  അയാള്‍ അല്‍പ സമയം,അവര്‍ക്ക്   മാത്രം അറിയുന്ന ഭാഷയില്‍ അവര്‍ പരസ്പരം  സംസാരിക്കും .അയാള്‍  ആരോടെങ്കിലും  സംസാരിക്കുന്നുവെങ്കില്‍   അത്  ആ  പൂച്ചയോട്   മാത്രമാണ്  .അയാള്‍ക്ക്  വേറെ ആരുമില്ലായിരുന്നു, ആ പൂച്ചയല്ലാതെ....പൂച്ചക്കും അതുപോലെ തന്നെ .       
             പ്രഭാതത്തില്‍ അവര്‍ രണ്ടു പേരും നടക്കാന്‍ ഇറങ്ങും. ആ   സമയത്താണ് അയാള്‍ ആ നഗരത്തെയും നഗരത്തിലെ ജനത്തെയുംഅറിയുന്നത്. ഈ നഗരത്തില്‍ ആണ് ജീവിക്കുന്നത്  എന്ന് അവരെ ഓര്‍മിപ്പിക്കുന്നത്‌  .തെരുവിലൂടെ  നടന്നു പോകുന്നവര്‍ വല്ലതും  കൊടുത്താല്‍   അത് കൈനീട്ടി വാങ്ങി, ഒരു നന്ദി വാക്ക് പോലും പറയാതെ നടന്നകലും. പിന്നെ  പോകുന്നത്  പഴയകടലാസ് കച്ചവടക്കടയിലേക്കാണ്..അവിടെ  പോയി  മുഷിഞ്ഞു  ആര്‍ക്കും വേണ്ടാത്ത കടലാസുകള്‍  പെറുക്കിയെടുത്തു  കുടുസു മുറിയിലേക്ക് തിരിച്ചു നടക്കും. ആ  നാട്ടുകാര്‍ക്ക് ആര്‍ക്കും   അയാളെ  കുറിച്ചറിയില്ല.എവിടെ നിന്നു വന്നുവെന്നോ എപ്പോള്‍ വന്നുവെന്നോ ഒന്നും  ആര്‍ക്കും അറിയില്ല  . നഗരത്തിന്റെ  സ്പന്ദനങ്ങളെ    അറിഞ്ഞിരുന്നില്ല  .അറിയാന്‍  ശ്രമിച്ചില്ല   എന്ന്  പറയുന്നതാവും കൂടുതല്‍  ഉത്തമം .
         
              തിരിച്ചു  വന്നു    വീണ്ടും  എഴുതാന്‍  തുടങ്ങും  .വരികള്‍ക്കിടയിലോ വാക്കുകള്‍ക്കിടയിലോ  ഒരിക്കലും    ശങ്കിച്ചു നില്‍ക്കേണ്ടി വന്നിരുന്നില്ല .  അത് ഒരു  അനര്‍ഘളമായി  ഒഴുകുന്ന നദി  പോലെ  അയാളിലേക്ക്  പ്രവഹിച്ചു, കടലാസുകളില്‍ നിറഞ്ഞു .ഓരോ  കഥ  എഴുതി തീരുമ്പോഴും ആ മുറിയില്‍  പറന്നു കിടക്കുന്ന കടലാസുകള്‍   പെറുക്കിക്കെട്ടി ആ  നഗരത്തിന്റെ   ഒഴിഞ്ഞ  മൂലയില്‍  കൊണ്ട് പോയി നിക്ഷേപിച്ചു  തിരിച്ചു പോരും .ഇതാണ് പതിവ്..! ഒരിക്കല്‍പ്പോലും  അയാള്‍  അതിലേക്ക്  തിരിഞ്ഞു നോക്കുകയോ  അത് ആരൊക്കെ  വായിക്കുന്നുവെന്നോ  ഒരു ജിജ്ഞാസക്ക്  പോലും  നോക്കിയിരുന്നില്ല.അത് വായിച്ചു വായനക്കാര്‍ എന്ത് പറയുന്നു എന്നുള്ളതൊക്കെ അയാളെ സംബന്ധിച്ചിടത്തോളം  അന്യമായിരുന്നു.
                ആ നഗരം ആ കടലാസ് കെട്ടുകള്‍ കണ്ടെത്തുകയും അച്ചടി ശാലയിലെ കറുത്ത മഷി പുരണ്ടു വായനക്കാരുടെ  കൈകളില്‍ എത്തിയതും അയാള്‍ അറിഞ്ഞിരുന്നില്ല  .പക്ഷെ അയാളുടെ കഥകളിലൂടെ അയാളുടെ നാമം ലോകം മുഴുവന്‍ അറിയാന്‍ തുടങ്ങി .ആ  കഥകള്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ വായനക്കാരെയും  തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നു.അവര്‍ ഓരോ പുതു കഥകള്‍ക്കു വേണ്ടി പുസ്തകശാലയിലേക്ക്  പാഞ്ഞു.  പിന്നെ അവിടെ സ്റ്റോക്ക്‌ തീര്‍ന്നപ്പോള്‍  പുതു  സ്റ്റോക്ക്‌ തേടി  വായനക്കാര്‍  നെട്ടോട്ടം ഓടി തുടങ്ങിയത്..... ഒന്നും അയാള്‍ അറിഞ്ഞില്ല  .ഒരു അവാര്‍ഡ്‌ കമ്മിറ്റിക്ക്  അവഗണിക്കാന്‍  ആവാത്ത മഹത്തായ കലാ സൃഷ്ടികളുടെ  ശ്രേണിയിലേക്ക്  അയാളുടെ കൃതികള്‍ കുതിച്ചുയരാന്‍ അധികസമയം  വേണ്ടി വന്നില്ല .പക്ഷെ ഒരു അവാര്‍ഡ്‌ പോലും സ്വീകരിക്കാനോ ഞാന്‍ ആണു  ആ  കഥകളുടെ സൃഷ്ടികര്‍ത്താവ്‌ എന്ന് വിളിച്ചു പറയാനോ  അയാള്‍ ഒരുക്കമല്ലായിരുന്നു....അതുകൊണ്ട് തന്നെ അയാളെ എങ്ങനെ  അനുമോദിക്കുമെന്നോ    ഒരു അവാര്‍ഡ്‌ എങ്കിലും അയാള്‍ക്ക് എങ്ങനെ കൊടുക്കുമെന്നോ അറിയാതെ അവാര്‍ഡ്‌  കമ്മിറ്റികള്‍  ഇരുട്ടില്‍ തപ്പിത്തടഞ്ഞു.             
                 ഒരിക്കല്‍ അയാള്‍ ഒരു കഥ എഴുതാന്‍ തീരുമാനിച്ചു . അയാളുടെ കഥ...! എന്ത് കൊണ്ട് അയാള്‍ അത് എഴുതാന്‍ പ്രേരിപ്പിക്കപ്പെട്ടു  എന്ന് അയാള്‍ക്കറിയില്ല . അയാള്‍ക്കു  എഴുതാതിരിക്കാനാവുമായിരുന്നില്ല  .  അയാള്‍ എഴുതാന്‍ തുടങ്ങി .ഓരോ വരികള്‍ എഴുതുമ്പോഴും അയാള്‍ ചിലപ്പോള്‍  പൊട്ടിപ്പൊട്ടി ചിരിച്ചു, ചിലപ്പോള്‍ ഒരു  കുഞ്ഞിനെ  പോലെ വാവിട്ടു കരഞ്ഞു. ചില നേരത്ത് അയാളുടെ ശോഷിച്ച ശരീരത്തില്‍ എല്ലുകള്‍  പൊന്തി നാഡി ഞരമ്പുകള്‍ വലിഞ്ഞു മുറുകി, കൈകള്‍ വിറച്ചു എഴുതാനാവാതെ തേങ്ങി തേങ്ങി ആ കടലാസ്സില്‍  തന്നെ മുഖമര്‍ത്തി കരഞ്ഞു.... കണ്ണുനീര്‍ പടര്‍ന്നു അത് വികൃതമായി   ആ കുടുസുമുറിയില്‍ മാത്രമായി  അയാളുടെ ജീവിതം ഒതുങ്ങിക്കൂടി . .അതില്‍ നിന്നു പുറത്തു ഇറങ്ങാതായി .അയാള്‍ അയാളെ തന്നെ മറക്കുകയിരുന്നു....ഇതിനൊക്കെ മാപ്പുസാക്ഷിയായി ആ പൂച്ചയും . അതിന്റെ  കരച്ചിലുകള്‍   അയാള്‍ കേള്‍ക്കാതായി .ദിനങ്ങള്‍  കൊഴിഞ്ഞു പോകവേ, അയാളുടെ ആ കഥ  പൂര്‍ത്തിയായതിനു  ശേഷമാണ് വിശന്നു വലഞ്ഞു ആ പൂച്ച ചത്തൊടുങ്ങിയത് അയാള്‍  അറിഞ്ഞത് .അയാളില്‍ നിന്നും അറിയാതെ  ഒരു നെടുവീര്‍പ്പുയര്‍ന്നു....എങ്കിലും ഒരു പൂര്‍ണ്ണകായ ചന്ദ്രബിംബം  കണ്ട കുട്ടിയെപ്പോലെ അയാളുടെ  കണ്ണില്‍ നിഗൂഡമായ  ഒരു സന്തോഷം നിഴലിച്ചിരുന്നു .

         അവസാനം എഴുതി തീര്‍ന്ന കടലാസുകള്‍ പെറുക്കിയെടുത്തു ഒരു ഭാണ്ഡത്തില്‍ കുത്തി നിറച്ചു.അയാളുടെ ഓര്‍മ്മകളുടെ  കൂടെ  ആ നാറുന്ന പൂച്ചയുടെ ജഡവും പേറി ആ നഗരത്തിന്റെ ഒഴിഞ്ഞ  കോണിലേക്ക്  നടന്നു .പക്ഷെ ആ കഥ മാത്രം അവിടെ ഉപേക്ഷിച്ചു  പോവാന്‍ അയാള്‍ക്കു കഴിയുമായിരുന്നില്ല .അതില്‍  അയാളുടെ ഹൃദയം ഉണ്ടായിരുന്നു .അതു വെറും കഥ അല്ല ..അതു അയാളുടെ സ്വന്തം  കഥയായിരുന്നു..!  



ഏകാന്തതയെ സ്നേഹിച്ചു അകാലത്തില്‍ പൊലിഞ്ഞു പോയ മഹാനായ  എഴുത്തുകാരന്‍  "സലിന്‍ജര്‍”   ഓര്‍മ്മക്ക് മുന്നില്‍ ഈ വിനീതന്റെ പ്രണാമം